കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും; സംസ്കാരം നാളെ പയ്യാമ്പലത്ത്

അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയർ ആംബുലൻസിൽ ഇന്ന് കണ്ണൂരിലെത്തിക്കും. 11 മണിക്ക് മൃതദേഹം മട്ടന്നൂരിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. വിലാപ യാത്രയായാണ് മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോകുന്നത്. ഉച്ച മുതൽ തലശേരിയിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ പയ്യാമ്പലത്തു വെച്ചാണ് സംസ്കാരം നടത്തുന്നത്.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ എട്ട് മണിയോടെയായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേൽക്കാതെ നയിച്ച നേതാവാണ് കോടിയേരി. എൽഡിഎഫിന് തുടർഭരണം ലഭിച്ചതിനു പിന്നിൽ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്. ആറരവർഷം പാർട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.

ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും നാടിനാവശ്യമുള്ള വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിന്ന് കോടിയേരി നയിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാർട്ടി കാര്യങ്ങൾക്ക് മുൻഗണന നൽകാനായിരുന്നു കോടിയേരിയുടെ ശ്രദ്ധ.
പതിനാറാംവയസിലാണ് കോടിയേരി പാർട്ടി അംഗത്വത്തിലേക്കെത്തുന്നത്. പതിനെട്ടാം വയസിൽ ലോക്കൽ സെക്രട്ടറി.

ഇതിനിടയിൽ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃതലങ്ങളിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ മിസാ തടവുകാരനായി. ജയിലിൽ പിണറായി വിജയനും എം.പി.വീരേന്ദ്രകുമാറും ഉൾപ്പെടെ ഒട്ടേറെപ്പേർ. പൊലീസ് മർദനത്തിൽ അവശനായ പിണറായിയെ സഹായിക്കാൻ നിയുക്തനായത് കൂട്ടത്തിൽ ഇളയവനായ ബാലകൃഷ്ണനായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *