സി.പി.ഐയുടെ മനസിളക്കാന്‍ കോണ്‍ഗ്രസ്; മാണിയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ സി.പി.എം


സി.പി.ഐയുടെ മനസ് വലത്തോട്ടു നീങ്ങുന്നതില്‍ ആവേശത്തോടെ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ സി.പി.എമ്മും രാഷ്ട്രീയ നീക്കം തുടങ്ങി. വരും നാളുകളില്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്‍റെ ഗതിനിര്‍ണയിക്കുന്നത് സി.പി.ഐയും കേരളാ കോണ്‍ഗ്രസുമാണെന്ന് ഏതാണ്ടു വ്യക്തമായിക്കഴിഞ്ഞു.


ദേശീയ നയത്തിന്‍റെ ഭാഗമായാണ് സി.പി.ഐ. സംസ്ഥാന നേതൃത്വത്തിന്‍റെ സഞ്ചാരം. ഇതു തിരിച്ചറിഞ്ഞാണ് സി.പി.ഐ. വലത്തോട്ട് തിരിയുന്നുവെന്ന വിലയിരുത്തല്‍ സി.പി.എം. നടത്തിയത്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഭാവിയില്‍ രൂപപ്പെടാന്‍ പോകുന്ന ദേശീയ വിശാല സംഖ്യത്തിന്‍റെ ഭാഗമാവാന്‍ സി.പി.ഐ. തയാറെടുക്കുകയാണ്. എന്നാല്‍ സി.പി.എമ്മിനാവട്ടെ ഇതിനോട് യോജിപ്പില്ല. കേരളത്തിനുപുറത്തു കോണ്‍ഗ്രസുമായി യോജിക്കുന്നതിന് വിരോധമില്ലാത്ത സി.പി.എം ഇവിടെ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് സി.പി.ഐ വിലയിരുത്തുന്നു.


സി.പി.ഐ. നീക്കത്തിനുള്ള മറുപടി എന്ന നിലയിലാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ രൂപീകൃതമായ കര്‍ഷക കൂട്ടായ്മയില്‍ സി.പി.എം. കണ്ണുവെയ്ക്കുന്നത്. നിലവില്‍ പി.സി. ജോര്‍ജ്, ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗങ്ങള്‍ ഒഴികെ ക്രൈസ്തവ മേഖലയിലെ എല്ലാ സംഘടനകളും കൂട്ടായ്മയിലുണ്ട്. മാണിക്കു പുറമേ ജേക്കബ് ഗ്രൂപ്പ്, സ്കറിയ തോമസ് വിഭാഗം എന്നിവരെ കൂടാതെ ഇന്‍ഫാം, പീപ്പിള്‍ തുടങ്ങിയ ്രൈകസ്തവ സംഘടനകളും പുതിയ കൂട്ടായ്മയിലുണ്ട്. ഇന്‍ഫാം ഇടതിന് അനുകൂലമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്കറിയാ തോമസ് മുന്നില്‍ നില്‍ക്കുന്നതും മാണിയെ എല്‍.ഡി.എഫില്‍ എത്തിക്കാനാവുമോയെന്ന് നോക്കാനാണ്.

കര്‍ഷക കൂട്ടായ്മയുടെ ആദ്യയോഗത്തില്‍ പങ്കെടുത്ത ചില നേതാക്കള്‍ ഇതിനെ രാഷ്ട്രീയ സംവിധാനമായി മാറ്റരുതോയെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സി.പി.എമ്മിനെ സംബന്ധിച്ച്‌ ഏത് തരംഗത്തിലും തെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂര്‍ കാര്യമായി തുണയ്ക്കാറില്ല.

കേരളാ കോണ്‍ഗ്രസി(എം)ന്‍റെ പിന്തുണ സി.പി.എം. എക്കാലവും ആഗ്രഹിക്കുന്നതാണ്. മാണിയാവട്ടെ യു.ഡി.എഫ് വിട്ടതോടെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് മാണി ഗ്രൂപ്പിനെ എപ്പോഴും തിരിച്ചു വിളിക്കുന്നതിനോട് എതിര്‍പ്പാണ്. ഇത്തരം സങ്കീര്‍ണസാഹചര്യങ്ങളിലാണ് രാഷ്ട്രീയകേരളം മുന്നണിബന്ധങ്ങളിലെ സമവാക്യങ്ങള്‍ മാറുമോ എന്നറിയാന്‍ കാത്തിരിക്കുന്നത്.



Sharing is Caring