മാധ്യമങ്ങളെ കണ്ടാൽ പിണറായിക്ക് കലി വരുന്നത് ഇതാദ്യമായല്ലെന്ന് സൂചിപ്പിച്ച് മനോരമ ന്യൂസിലെ റിപ്പോർട്ടർ വീഡിയോ സഹിതം ഒരു പോസ്റ്റിട്ടു. മനോരമയിലെ ആലപ്പുഴ റിപ്പോർട്ടർ കെ സി വിപിനാണ് ഇ അഹമ്മദ് അന്തരിച്ച വേളയിൽ അനുശോചന സന്ദേശം എടുക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവം വിവരിച്ച് പോസ്റ്റിട്ടത്. അന്ന് കെ കെ രാഗേഷ് എംപി ക്ഷണിച്ചത് അനുസരിച്ചാണ് ദൃശ്യമാധ്യമപ്രവർത്തകർ എത്തിയത്. കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ ഹാളിൽ കയറി നിന്നതിന്റെ പേരിൽ മുഖ്യമന്ത്രി ശകാരിച്ച സംഭവമാണ് വിപിൻ വിവരിച്ചത്. മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ ദേഷ്യം പിടിച്ച പിണറായി എന്നാപ്പിന്നെ നിങ്ങൾക്ക് അങ്ങ് അകത്ത് കയറി ഇരുന്നു കൂടായിരുന്നോ? എന്ന് പറഞ്ഞ് രോഷം പ്രകടിപ്പിച്ചിരുന്നു.
കെ സി വിപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് –

ഇതൊരു അപൂർവ വീഡിയോ ആണ്. കുറച്ചു മാസങ്ങളായി കയ്യിലുണ്ടായിരുന്നു. ആലോചിച്ച ശേഷമാണ് ഷെയർ ചെയ്യുന്നത്. ഇ അഹമ്മദ് മരിച്ചതിന്റെ പിറ്റേന്നാണ് സംഭവം. മുഖ്യമന്ത്രിക്ക് അനുശോചനം പറയാനുണ്ടെന്ന് വിളിച്ചു പറഞ്ഞത് കെ.കെ.രാഗേഷ് എം.പിയായിരുന്നു. എല്ലാ മാധ്യമ പ്രവർത്തകരും കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തി. സമയം നട്ടുച്ചയാണ്, മുഖ്യമന്ത്രി വരുമ്പോൾ വെയിലത്ത് നിർത്തിക്കുന്നത് ശരിയല്ലാത്തതുകൊണ്ട് കാർപോർച്ചിൽ നിന്നു. അവിടെ മൈക്കും സ്റ്റാന്റുമൊന്നും പറ്റില്ലെന്നും മാറ്റണമെന്നും പൊലീസ് പറഞ്ഞപ്പോൾ പണിയായുധങ്ങളെല്ലാം എടുത്ത് ഹാളിലേക്ക് നിന്നു. വഴി മുടക്കാതെ, കേബിൾ കുരുക്കാതെ, മുഖ്യമന്ത്രിയുടെ വരവ് കാത്തുനിന്നു. വേറെ ഒന്നും ചോദിക്കാനില്ലാത്തത് കൊണ്ട് എല്ലാവരും ക്ഷമയോടെയാണ് കാത്തുനിന്നത്. മുഖ്യമന്ത്രി വന്നപ്പോൾ ഞങ്ങളൊന്നും ചോദിക്കാനും പോയില്ല. അനുശോചനം പറയാനുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞതുകൊണ്ടാണല്ലോ വന്നത്. ചോദ്യത്തിന്റെ ആവശ്യം പോലും ഉണ്ടായിരുന്നില്ല. അത് വീഡിയോയിൽ കാണാം.
ഇനി ഓഡിയോ കേട്ടുനോക്കൂ. “എന്നാപ്പിന്നെ നിങ്ങൾക്ക് അങ്ങ് അകത്ത് കയറി ഇരുന്നു കൂടായിരുന്നോ” ഇതാണ് മുഖ്യമന്ത്രിയുടെ ചോദ്യം. അവിടെ നിന്നത് മുഖ്യമന്ത്രിക്ക് ഇഷ്ടമായില്ല. ഞാനും സഹലുമെല്ലാം ആകെ അമ്പരന്നു പോയി. എന്തിനാണ് ഇങ്ങനെയൊരു പ്രതികരണമെന്ന് മനസിലായേയില്ല. വിളിച്ചു വരുത്തിയ ബഹു. രാഗേഷിനെ തിരിച്ചുവിളിച്ച് ഇതെന്ത് മര്യാദയാണ് എന്നു ചോദിച്ചപ്പോൾ ” പിണറായിയല്ലേ വിട്ടേക്ക് ” എന്നായിരുന്നു മറുപടി. ജന്മി തമ്പ്രാക്കൻമാരോട് മല്ലിട്ട് അടിയാള വർഗത്തിന്റെ മോചനം സാധ്യമാക്കിയ ഒരു പ്രസ്ഥാനത്തിന്റെ പിന്മുറക്കാരനാണോ രാഗേഷ് എന്ന് ഈ ധിക്കാരത്തെ നിസാരവൽക്കരിച്ചപ്പോൾ തോന്നി. ഒന്നും പറഞ്ഞില്ല. പോകാം എന്നു പറഞ്ഞ് ഇറങ്ങാൻ തുടങ്ങി എല്ലാവരും. ദേശാഭിമാനി റിപോർട്ടർ കാര്യമറിയിച്ചതോടെ ബഹു മുഖ്യൻ മേടയിൽ നിന്ന് പുറത്തിറങ്ങി അനുശോചനം പറഞ്ഞ് ഗസ്റ്റ്ഹൗസിലേക്ക് തന്നെ കയറിപ്പോയി.
പറഞ്ഞു വരുന്നത്. ഇതൊന്നും അദ്ദേഹത്തെ സംബന്ധിച്ചയിടത്തോളം പുതിയ കാര്യമല്ല. പക്ഷേ മിസ്റ്റർ പിണറായി വിജയൻ മനസിലാക്കേണ്ടത് ഇത് പുതിയ കാലമാണ് എന്ന് മാത്രമാണ്.
NB:- പ്രസ്തുത വീഡിയോയിന് വി.വി.ജയരാജ് അൽപം മ്യൂസിക് ഇട്ട് നേർപ്പിച്ചിട്ടുണ്ട്. നന്നായി,,, സീരിയസായി തമ്പ്രാന് തോന്നിയാൽ കെ.എം. ഷാജഹാനാകാനാവും എന്റെ വിധി
ജയ് പിണറായി,ജയ് ജർമ്മനി













