കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യപ്രതികളായ ബിജു കരീം, ബിജോയ് കുമാർ, ടി. ആർ സുനിൽ, ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശൂർ അയ്യന്തോളിലെ ഫ്‌ളാറ്റിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെ.കെ. ദിവാകരന്‍ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) എംസി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതിനിടെ പ്രതി ബിജോയുടെ വീട്ടിൽ നടന്ന റെയ്ഡിൽ ക്രൈംബ്രാഞ്ച് രേഖകൾ പിടിച്ചെടുത്തു. കേസിലെ ആറ് പ്രതികളുടെ വീടുകളിൽ റെയ്ഡ് തുടരുകയാണ്. പ്രതികളുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.