കോട്ടയം കാഞ്ഞിരപ്പള്ളി മാമ്പഴ മോഷണം കേസിൽ ഒളിവിൽ പോയ പ്രതി പിവി ഷിഹാബിനെ പിടികൂടാനാകാതെ പൊലീസ്. ഷിഹാബ് ഒളിവിൽ പോയി പത്ത് ദിവസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനാകാത്തത് പൊലീസിന് തലവേദനയാകുന്നു. ഇതിനിടെ ഷിഹാബിനെതിരെയുള്ള ബലാത്സംഗ കേസിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് അപേക്ഷ നൽകി.
പൊലീസ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് തന്നെ പൊലീസിന്റെ എല്ലാ അന്വേഷണ രീതികളെ പറ്റിയും ഷിഹാബിന് വ്യക്തമായ ബോധ്യമുണ്ട്. ഇതാണ് അന്വേഷണ സംഘത്തെ വലക്കുന്നത്. ഒപ്പം പ്രതിയുടെ മൊബൈൽ ഫോൺ പല ജില്ലകളിലായി മൊബൈൽ റേഞ്ച് കാണിക്കുന്നതും പൊലീസിനെ വട്ടം ചുറ്റിക്കുന്നു. ഷിഹാബിനായി നാലുപാടും അന്വേഷണം ഊർജ്ജിതമാക്കിയപ്പോഴും ഇയാളുടെ സ്വദേശമായ മുണ്ടക്കയത്ത് മൊബൈൽ റേഞ്ച് കാണിച്ചത് പൊലീസിനെ അമ്പരപ്പിച്ചു. സേനയ്ക്കുള്ളിൽ നിന്ന് ഷിഹാബിന് സഹായം ലഭിക്കുന്നുണ്ടോ എന്നും അന്വേഷണമുണ്ട്.