പിള്ളയും മാണിയും സിപിഐയ്ക്ക് ഒരു പോലെ – കാനം


ആര്‍.ബാലകൃഷ്ണപ്പിള്ളയോടും കെഎം മാണിയോടും സിപിഐക്ക് ഒരേ നിലപാടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മാതൃഭൂമി ഡോട്ട്കോം ഫെയ്സ്ബുക്ക് ലൈവിലാണ് കാനം ഇക്കാര്യം പറഞ്ഞത്.


വ്യക്തികളുടെ മുഖം നോക്കിയല്ല നയപരിപാടികള്‍ നോക്കിയാണ് മുന്നണികള്‍ നയം തീരുമാനിക്കുന്നത്. എല്‍ഡിഎഫിലേക്ക് ഒരു ഘടകക്ഷിയെ സ്വീകരിക്കുമ്ബോള്‍ അവിടെ അഴിമതിക്കെതിരായ നിലപാടും എല്‍ഡിഎഫിന്റെ നയപരിപാടികളും പ്രധാനമാണ്. ആ രീതിയില്‍ മാണിയെ അംഗീകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല.


ബാലകൃഷ്ണപ്പിള്ള യുഡിഎഫിലെ അഴിമതിയെ ചോദ്യം ചെയ്തു പുറത്തുവന്നയാളാണ് . പത്തനാപുരം സിപിഐ മത്സരിച്ചു കൊണ്ടിരുന്ന സീറ്റാണ് അത് ഗണേഷിന് ഞങ്ങള്‍ വിട്ടു കൊടുത്തു. അങ്ങനെ ജനങ്ങളുടെ കണ്‍മുന്നിലാണ് ഞങ്ങള്‍ ബാലകൃഷ്ണയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

എല്‍ഡിഎഫില്‍ ചേര്‍ക്കണം എന്ന് ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സാധ്യമല്ല എന്ന് ഞങ്ങള്‍ അറിയിച്ചു. എന്നാല്‍ മുന്നണിയുമായി സഹകരിക്കുന്ന കക്ഷികള്‍ക്ക് ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കിയിരുന്നു ആ രീതിയിലാണ് ബാലകൃഷ്ണപ്പിള്ളയ്ക്ക് മുന്നോക്കക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ സ്ഥാനം നല്‍കിയത്.

വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ കാണുവാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചോ എന്ന ചോദ്യത്തിന് ഒരു സര്‍ക്കാരിനും നൂറ് ശതമാനം സംതൃപ്തി നല്‍കി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും വിമര്‍ശനങ്ങള്‍ പോസീറ്റിവായി കാണാനും അതിനനുസരിച്ചുള്ള തിരുത്തലുകള്‍ വരുത്താനും സര്‍ക്കാരിനാവണമെന്നും കാനം പറഞ്ഞു.

കണ്ണൂരിലെ സംഘര്‍ഷങ്ങളെ സംബന്ധിച്ച ചോദ്യത്തിന് രണ്ട് കൈയും കൂട്ടിമുട്ടാതെ ശബ്ദമുണ്ടാവില്ലെന്ന് പറഞ്ഞ കാനം കണ്ണൂര്‍ സംഘര്‍ഷത്തിന്റെ ഭാഗമാക്കാന്‍ സിപിഐ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ സിപിഐ ഒരു തടസ്സവും ഇതുവരെ സൃഷ്ടിച്ചിട്ടില്ലെന്ന് സിപിഐ-സിപിഎം അഭിപ്രായഭിന്നതകളെ വിശദീകരിച്ചു കൊണ്ട് കാനം പറഞ്ഞു.

മുന്നണിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്ബോള്‍ അതിനെ സിപിഐ എതിര്‍ത്തിട്ടുണ്ട്. പലകാര്യങ്ങളിലും ഞങ്ങള്‍ക്കുള്ള എതിരഭിപ്രായങ്ങള്‍ എല്‍ഡിഎഫ് യോഗങ്ങളിലും സിപിഐ-സിപിഎം യോഗങ്ങളിലും ഞങ്ങള്‍ വ്യക്തക്തമാക്കാറുണ്ട്.

കോഴിക്കോട് വച്ച്‌ സംസാരിക്കുമ്ബോള്‍ പ്രകാശ് കാരാട്ട് എല്‍ഡിഎഫിലെ ഘടകക്ഷികള്‍ക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ മലപ്പുറം തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ സിപിഐ നിശബ്ദത പാലിക്കുകയാണ് ചെയ്തതെന്നും പിന്നീട് ഏപ്രില്‍ 12-ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സിപിഐ കൗണ്‍സില്‍ ചേര്‍ന്ന് കാരാടിനുള്ള മറുപടി കൊടുത്തതും കാനം പറഞ്ഞു.

മൂന്നാര്‍ കൈയേറ്റം സംബന്ധിച്ച ചോദ്യത്തിന് സിപിഐക്ക് മൂന്നാറില്‍ കൈയേറ്റ ഭൂമിയൊന്നുമില്ലെന്നും സിപിഐ ഓഫീസിന് മേല്‍ തങ്ങള്‍ക്കുള്ള അവകാസം സുപ്രീംകോടതി തന്നെ അംഗീകരിച്ചതാണെന്നും കാനം ചൂണ്ടിക്കാട്ടി. അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കുക, കുടിയേറ്റക്കാരെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്നും കാനം കൂട്ടിച്ചേര്‍ത്തു.



Sharing is Caring