പാലക്കാട് ജില്ല കലോത്സവത്തിനിടെ സംഘര്‍ഷം. വട്ടപാട്ട്, ചെണ്ടമേളം മത്സരങ്ങളുടെ വിധികര്‍ത്താക്കള്‍ക്കളെ രക്ഷിതാക്കള്‍ തടഞ്ഞുവച്ചു. വിധി കര്‍ത്താക്കള്‍ക്ക് യോഗ്യതയില്ലെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വിധിനിര്‍ണ്ണയം നടത്തിയതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
വേദിയുടെ ചുമതലയുളള അധ്യാപകരെത്തിയാണ് വിധികര്‍ത്താക്കളെ മോചിപ്പിച്ചത്.വട്ടപ്പാട്ട് വിധി നിര്‍ണ്ണയത്തിനെത്തിയ അധ്യാപകര്‍ക്ക് വിധി നിര്‍ണ്ണയത്തിനുളള യോഗ്യതയില്ലെന്നാരോപിച്ചാണ് രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്. പുലര്‍ച്ചെ 1.30ന് മത്സരം അവസാനിച്ചതോടെ രക്ഷിതാക്കളും അധ്യാപകരും പരിശീലകരും ചേര്‍ന്ന് വിധികര്‍ത്താക്കളുടെ വാഹനം തടഞ്ഞു. ഹൈസ്‌ക്കൂള്‍ വിഭാഗം ചെണ്ടമേളം മത്സരത്തിന്റെ വിധി നിര്‍ണ്ണയത്തിലും അപാകതയെന്നാരോപിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തി.
വിധി നിര്‍ണ്ണയത്തിന്റെ മാനദണ്ഡം ലംഘിച്ചുവെന്നും വിജയിച്ച ടീമിന് കൂടുതല്‍ സമയം അനുവദിച്ചുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു. നാലോളം വിദ്യാലയങ്ങളില്‍ നിന്നുള്ള ടീമുകളാണ് പ്രതിഷേധമുയര്‍ത്തിയത്. ഇരുവേദികളിലും വിധികര്‍ത്താക്കളുടെ വാഹനങ്ങള്‍ രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് തടഞ്ഞു. വേദിയുടെ ചുമതലയുളള അധ്യാപകരെത്തിയാണ് വിധികർത്താക്കളെ മോചിപ്പിച്ചത്. വിധി നിര്‍ണ്ണയത്തിനെതിരെ അപ്പീല്‍ പോകുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.