ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ വയോധികന് പുനർജന്മം. ഹരിയാനയിലാണ് സംഭവം. മൃതദേഹം കൊണ്ടുപോകവെ ആംബുലൻസ് കുഴിയിൽ വീണതോടെയാണ് 80കാരന് ജീവൻ തിരിച്ചുകിട്ടിയതെന്ന് കുടുംബം അവകാശപ്പെട്ടു.80 വയസ്സുകാരനായ ദർശൻ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി തുണയായത്. മൃതദേഹം പട്യാലയിൽ നിന്ന് കർണലിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംസ്കാരത്തിനായി വിറകു വരെ ഒരുക്കിയിരുന്നു. യാത്രക്കിടെ ആംബുലൻസ് കുഴിയിൽ വീണു.
ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന ചെറുമകന് അച്ഛൻ കൈ ചലിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഹൃദയമിടിപ്പ് പരിശോധിക്കുകയും ആംബുലൻസ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടതായും ബ്രാറിന്റെ കുടുംബം പറഞ്ഞു. പരിശോധിച്ചപ്പോൾ ദർശൻ സിംഗ് മരിച്ചിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.അദ്ദേഹം ഇപ്പോൾ കർണാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില ഗുരുതരമാണെങ്കിലും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.














