ഇടുക്കി സീറ്റില്‍ തീരുമാനമായില്ല: കെ എം മാണി

download (6)തിരുവനന്തപുരം: ഇടുക്കി സീറ്റിനെ സംബന്ധിച്ച് കേരളകോണ്‍ഗ്രസ് (എം) നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഉന്നതാധികാര സമിതി ചര്‍ച്ചയ്ക്ക് ശേഷം കെ എം മാണി, പി ജെ ജോസഫ്, പി സി ജോര്‍ജ്, എന്‍ എഫ് തോമസ് തുടങ്ങിയവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ലിഫ് ഹൗസിലെത്തി കണ്ടു. എന്നാല്‍ ഇടുക്കി സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന കോണ്‍ഗ്രസ് നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചതായാണ് വിവരം. തുടര്‍ന്ന് കെ എം മാണിയുടെ വസതിയില്‍ മടങ്ങിയെത്തിയ നേതാക്കള്‍ വീണ്ടും ചര്‍ച്ച നടത്തി.
ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്നാണ് ഇതിന് ശേഷം കെ എം മാണിയും പി ജെ ജോസഫും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും ഇതില്‍ ഉറച്ച് നില്‍ക്കുമെന്നും കെ എം മാണി പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് ബുദ്ധിമുട്ട് അറിയിച്ചതായി അദ്ദേഹം സമ്മതിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കരടു വിജ്ഞാപനത്തെ കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി സ്വാഗതം ചെയ്തു. വിജ്ഞാപനം ആശ്വാസകരമാണെങ്കിലും  ജനങ്ങളുടെ ആശങ്ക പൂര്‍ണമായി മാറിയിട്ടില്ലെന്ന് കെ എം മാണി പറഞ്ഞു.