സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് (Veena George).പരിശോധനകൾ നിർത്തില്ല. സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാകില്ല പരിശോധനകൾ. അത് നിരന്തരം ഉണ്ടാകും.
ഭക്ഷ്യ സുരക്ഷയ്ക്കായുള്ള കലണ്ടർ പരിഷ്‌ക്കരിച്ചു. പൊതുജനങ്ങൾക്ക് പരാതികൾ ഫോട്ടോ ഉൾപ്പെടെ അപ് ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പൊതുജനങ്ങളുടെ പരാതികളനുസരിച്ചുള്ള പരിശോധനകളും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യ സുരക്ഷാ ലാബുകൾ ആരംഭിക്കുന്നതാണ്. നിലവിൽ 14 ജില്ലകളിലും മൊബൈൽ ഭക്ഷ്യ സുരക്ഷാ ലാബുകളുണ്ട്. മൂന്ന് ജില്ലകളിൽ റീജിയണൽ ലാബുകളുണ്ട്. ഇതുകൂടാതെ പത്തനംതിട്ടയിലും കണ്ണൂരിലും ഭക്ഷ്യ സുരക്ഷാ ലാബിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതാണ്.
നമ്മുടെ ഭക്ഷണരീതി ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെയുള്ള പല രോഗങ്ങളും കൂടാൻ കാരണമാകുന്നു. സംസ്ഥാനത്ത് ഡയാലിസിസ് സെന്ററുകളുടേയും ട്രാൻസ്പ്ലാന്റേഷൻ സെന്ററുകളുടേയും എണ്ണം രോഗികളുടെ എണ്ണത്തിനനുസരിച്ച് കൂടുകയാണ്. ഈ അവസ്ഥയിലേക്ക് എത്താതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക എന്നത് വളരെ പ്രധാനമാണ്. ഇതിൽ അവബോധത്തിന് വലിയ പങ്കുണ്ട്.

വ്യക്തികളുടെ ആരോഗ്യത്തിൽ ഉത്തരവാദിത്വമുള്ള വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. വീട്ടിൽ നിന്നും പുറത്ത് നിന്നും കഴിക്കുന്നത് ശുദ്ധമായതും മായം കലരാത്തതുമായ ഭക്ഷണമാണെന്ന് ഉറപ്പാക്കണം. കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തിനും രോഗ പ്രിതരോധശേഷി വർധിപ്പിക്കുന്നതിനും പ്രധാനമാണ്. ദേശീയ ആരോഗ്യ സൂചികയിൽ സംസ്ഥാനം തുടർച്ചയായി ഒന്നാമതാണ്. നമ്മുടെ സ്ഥാനം ഓരോ തവണയും മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജനങ്ങളും ഒപ്പമാണ്. ഭക്ഷ്യ സുരക്ഷയിൽ വളരെ പ്രധാന ഇടപെടൽ നടത്തേണ്ട ഘട്ടമാണ്.

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന പേരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ കാമ്പയിൻ പൊതു സമൂഹം അംഗീകരിച്ചു. നല്ലമീൻ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ മത്സ്യ വിജയിച്ചു. കഴിഞ്ഞ ദിവസം മാത്രം 9,600 കിലോ പഴകിയ മീനാണ് പിടിച്ചെടുത്തത്.
6000ലധികം പരിശോധനകൾ കാമ്പയിന്റെ ഭാഗമായി നടത്തി. ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞു. ശക്തമായ നടപടികൾ സ്വീകരിച്ചു. മാർക്കറ്റുകളിൽ നല്ല മത്സ്യം ലഭിക്കുന്നു എന്നുറപ്പാക്കി. ശർക്കരയിൽ മായം കണ്ടെത്തുന്നതിന് ഓപ്പറേഷൻ ജാഗറി ആവിഷ്‌ക്കരിച്ചു. ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്ത എല്ലാവരോടും പൊതുസമൂഹത്തോടും നന്ദിയറിയിക്കുന്നു.

ഭക്ഷ്യ സുരക്ഷയിൽ പൊതുസമൂഹത്തിന് വളരെ വലിയ പങ്കുണ്ട്. നല്ല മാതൃകയുള്ള സുരക്ഷിത ഭക്ഷണം നൽകുന്നവരെ പ്രോത്സാഹിപ്പിക്കും. വലിയ കടകളെന്നല്ല, ചെറിയ കടകളായാലും വൃത്തിയുള്ള നല്ല ഭക്ഷണം നൽകുന്ന കടകളാണ് പ്രധാനം. അത്തരം കടകൾ ബെവ് സൈറ്റിൽ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ നാല് ജില്ലകൾക്ക് ഈറ്റ് റൈറ്റ് ചലഞ്ചിൽ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭക്ഷ്യ ഉത്പാദന, വിതരണ മേഖലയിലുള്ളവരും പൊതുസമൂഹവും ഒന്നിച്ച് പ്രവർത്തിച്ചാൽ മായമില്ലാത്തതും വൃത്തിയുള്ളതുമായ ഭക്ഷണം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *