വിമാനത്തിലെ യന്ത്രത്തകരാറിനെ തുടര്‍ന്ന് മയങ്ങി വീണ് ഗാംബിയന്‍ ഫുട്‌ബോള്‍ ടീം ; പൈലറ്റ് രക്ഷകനായി


ആകാശത്ത് വന്‍ ദുരന്തത്തില്‍ നിന്ന് ഒഴിവായി ഗാംബിയ ഫുട്‌ബോള്‍ ടീം. വിമാനത്തിലെ യന്ത്രത്തകരാറിനെ തുടര്‍ന്ന് താരങ്ങളും പരിശീലകരും ബോധ രഹിതരായി. പൈലറ്റ് സമയോചിതമായി ഇടപെട്ട് വിമാനം നിലനിര്‍ത്തിറക്കിയതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. ആഫ്‌കോണ്‍ കപ്പിനായി ഐവറി കോസ്റ്റിലേക്ക് പോവുകയായിരുന്നു ഗാംബിയ ടീം. ബുധനാഴ്ചയാണ് സംഭവം.


50 സീറ്റുകളുള്ള ചെറുവിമാനത്തിലായിരുന്നു ടീമിന്റെ യാത്ര. എയര്‍ കോട്ടേ ഡി ഐവോറി എന്ന കമ്പനിയുടേതാണ് വിമാനം. ഗാംബിയന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ടീമിന് ഈ വിമാനം ഒരുക്കി നല്‍കിയത്. വിമാനത്തിലെ ഓക്‌സിജന് വിതരണ സംവിധാനത്തിലെ തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സാങ്കേതിക വിദഗ്ധര്‍ വിശദമാക്കുന്നത്. താരങ്ങള്‍ ബോധരഹിതരായതോടെ പൈലറ്റ് ഗാംബിയയുടെ തലസ്ഥാനമായ ബാന്‍ജുലിലേക്ക് തിരികെ പോവുകയായിരുന്നുവെന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


പ്രാഥമിക അന്വേഷണത്തില്‍ ക്യാബിനിലെ പ്രഷറും ഓക്‌സിജനും കുറഞ്ഞ നിലയിലാണെന്ന് കണ്ടെത്തിയെന്നാണ് ഗാംബിയ ഫുട്‌ബോള്‍ അസോസിയേഷന്‍ വിശദമാക്കുന്നത്. താരങ്ങളില്‍ പലരും മയങ്ങി വീണതിന് പിന്നാലെ ഒന്‍പത് മിനിറ്റിന് ശേഷമാണ് തിരികെ പോവാനുള്ള തീരുമാനം പൈലറ്റ് സ്വീകരിച്ചത്. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ലഭ്യമാകേണ്ടിയിരുന്ന ഓക്‌സിജന്‍ മാസ്‌കുകളും യാത്രക്കാര്‍ക്ക് ലഭിച്ചില്ല.

ഗാംബിയയ്ക്ക് വേണ്ടി ഫുട്‌ബോള്‍ ഗ്രൌണ്ടില്‍ മരിക്കാന്‍ തയ്യാറാണെന്നും അല്ലാത്ത സാഹചര്യത്തില്‍ തന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നുമാണ് ഗാംബിയയുടെ ഡിഫന്‍ഡര്‍ സെഡ്ദി ജാങ്കോ പറയുന്നത്. ക്യാബിനുള്ളില്‍ ഓക്‌സിജന്‍ കുറഞ്ഞതിന് പിന്നാലെ കടുത്ത ചൂട് കൂടിയായതാണ് സാഹചര്യം ഇത്ര കണ്ട് മോശമാക്കിയത്. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ സെനഗലിന് എതിരെ ആയിരുന്നു ഗാംബിയയുടെ ഉദ്ഘാടന മത്സരം.



Sharing is Caring