ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് സാല്‍വെ വിവാഹിതനായി


ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് സാല്‍വെ വിവാഹിതനായി. ട്രിനയാണ് വധു. സാല്‍വെയുടെ മൂന്നാം വിവാഹമാണിത്. ഞായറാഴ്ച ലണ്ടനിലായിരുന്നു സ്വകാര്യ ചടങ്ങ്.നിത അംബാനി, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി, ഉജ്ജ്വല റാവത്ത് തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കാമുകിയും മോഡലുമായ ഉജ്ജ്വല റാവത്തിനൊപ്പമാണ് ലളിത് മോദി ചടങ്ങിനെത്തിയത്.ദമ്പതികളുടെ ചടങ്ങിലെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.


ആദ്യ ഭാര്യ മീനാക്ഷിയുമായുള്ള 38 വര്‍ഷത്തെ ദാമ്പത്യം 2020 ജൂണിലാണ് അവസാനിപ്പിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് സാക്ഷി, സാനിയ എന്നീ രണ്ട് പെണ്‍മക്കളുണ്ട്. വിവാഹമോചനം നേടിയ അതേ വര്‍ഷം തന്നെ അദ്ദേഹം കരോളിന്‍ ബ്രോസാര്‍ഡിനെ വിവാഹം കഴിച്ചിരുന്നു.ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റേത് ഉള്‍പ്പെടെ രാജ്യത്തെ പ്രമാദമായ കേസുകളില്‍ ഹരീഷ് സാല്‍വെ ഹാജരായിട്ടുണ്ട്. എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവിനെ വാദിച്ചതിനും കൃഷ്ണ ഗോദാവരി ബേസിന്‍ വാതക തര്‍ക്കം, സല്‍മാന്‍ ഖാന്റെ ഹിറ്റ് ആന്‍ഡ് റണ്‍ കേസ് തുടങ്ങിയ ചില സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്തതിന് സാല്‍വെ 1 രൂപ മാത്രമാണ് ഫീസായി ഈടാക്കിയത്.


സുപ്രീം കോടതിയില്‍ ആദ്യത്തെ ഡംപിംഗ് വിരുദ്ധ കേസ് വാദിച്ചതും 68 കാരനായ സാല്‍വെയാണ്.1999 നവംബര്‍ മുതല്‍ 2002 നവംബര്‍ വരെ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ച അദ്ദേഹം, ജനുവരിയില്‍ വെയില്‍സിലെയും ഇംഗ്ലണ്ടിലെയും കോടതികളിലെ ക്വീന്‍സ് കൗണ്‍സിലറായി നിയമിതനായി. നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം എല്‍.എല്‍.ബി നേടിയത്.



Sharing is Caring