ഡെറാഡൂണിലെ ബസ് സ്റ്റാൻഡിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേർ അറസ്റ്റിൽ. കഴിഞ്ഞ 12ന് നടന്ന സംഭവത്തെപ്പറ്റി ശനിയാഴ്ചയാണ് പൊലീസിന് സൂചന ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്.ഡെറാഡൂണ്‍ ബസ് സ്റ്റാന്‍റിലെ സുരക്ഷാ ജീവനക്കാരാണ് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ശിശുക്ഷേമ സമിതി ഇടപെട്ടു പെൺകുട്ടികളെ സംരക്ഷിക്കുന്ന ബാൽ നികേതനിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ കൗൺസലിങ്ങിലാണ് കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന വിവരം പുറത്തുവന്നത്. തുടർന്നു ശിശുക്ഷേമ സമിതി അംഗം പ്രതിഭ ജോഷി പൊലീസിൽ പരാതി നൽകുകയായിരുന്നു.

യുപിയിലെ മൊറാദാബാദ് സ്വദേശിയായ പെൺകുട്ടി വീടുവിട്ടു പോയതാണെന്ന് ബന്ധുക്കൾ പ്രതികരിച്ചു. പെൺകുട്ടി മൊറാദാബാദിൽ നിന്ന് ഡൽഹിയിലെത്തുകയും തുടർന്ന് ബസിൽ ഡെറാഡൂണിലേക്ക് പോകുകയായിരുന്നു.













