യുദ്ധം ചർച്ച ചെയ്യാൻ മോദിയെ ഫോണിൽ വിളിച്ച് ട്രംപ്; സംഭാഷാണത്തിൽ പങ്കുചേർന്ന് ഇലോൺ മസ്കും; കാര്യം അവ്യക്തം


ഇറാനെതിരായ യു എസ് ഇസ്റാഈൽ യുദ്ധം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ശതകോടീശ്വരൻ ഇലോൺ മസ്കും പങ്കുചേർന്നതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് ഈ വിവരം പുറത്തുവിട്ടത്. ഫെബ്രുവരി 28 ന് ഇറാനെതിരെ ഇസ്റാഈലും അമേരിക്കയും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമായിരുന്നു ഇത്.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്രംപ് മോദിയെ ഫോണിൽ വിളിച്ചത്. ഒരു യുദ്ധകാല പ്രതിസന്ധി നിലനിൽക്കെ രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിലുള്ള ഔദ്യോഗിക സംഭാഷണത്തിനിടയിൽ ഒരു സ്വകാര്യ വ്യക്തി പ്രത്യക്ഷപ്പെട്ടത് അസാധാരണമായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. പേര് വെളിപ്പെടുത്താത്ത യു എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


സർക്കാർ സർവീസിൽ നിന്ന് പിരിഞ്ഞുപോയതിന് ശേഷം ട്രംപും മസ്കും തമ്മിൽ അകൽച്ചയിലായിരുന്നു. ഭരണരംഗത്തെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ചുമതലയായിരുന്നു നേരത്തെ മസ്കിന് നൽകിയിരുന്നത്. എന്നാൽ ഈ ഫോൺ കോളിലെ സാന്നിധ്യം ലോകത്തെ ഏറ്റവും വലിയ ധനികനായ മസ്കും ട്രംപും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമായതിന്റെ സൂചനയായാണ് കരുതപ്പെടുന്നത്. മസ്ക് എന്തിനാണ് ആ സംഭാഷണത്തിൽ പങ്കെടുത്തതെന്നോ അദ്ദേഹം സംസാരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.



Sharing is Caring