ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അഞ്ചാം ദിവസവും തീവ്രശ്രമം


ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അഞ്ചാം ദിവസവും തീവ്രശ്രമം. 96 മണിക്കൂറിലേറെയായി ഇവര്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ട്യൂബുകള്‍ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നത് തുടരുന്നുണ്ട്.തുരങ്കത്തില്‍ പെട്ടവര്‍ക്ക് പനി ഉള്‍പ്പെടെയുള്ള ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രക്ഷാപ്രവര്‍ത്തനം പരമാവധി ശക്തിപ്പെടുത്തേണ്ടിവരും. കുടുങ്ങിക്കിടക്കുന്നവരുടെ മനസ്സാന്നിധ്യം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങളും നടത്തിവരുന്നു.


ഇതിനിടെ യു.എസ്. നിര്‍മിത ഡ്രില്ലിങ് ഉപകരണമായ ‘അമേരിക്കന്‍ ആഗര്‍’ എത്തിയത് രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമാകും. വേഗത്തില്‍ കുഴിയെടുക്കാന്‍ കഴിയുന്നതിലൂടെ ഇത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ സഹായിക്കും. കഴിഞ്ഞദിവസം ചിന്‍യാലിസോര്‍ വിമാനത്താവളം വഴിയാണ് അമേരിക്കന്‍ ആഗര്‍ എത്തിച്ചത്.രക്ഷാപ്രവർത്തനത്തിനിടെ, കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു.ഹിമാലയന്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മണ്ണിടിച്ചിലും മണ്ണുവീഴ്ചയുമെല്ലാം രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.




Sharing is Caring