കേരളത്തിലും വർഗീയത പടർത്താൻ ശ്രമം നടക്കുന്നെന്ന് സ്പീക്കർ എം ബി രാജേഷ്. വകഭേദം വന്ന വർഗീയ വൈറസുകൾ രാജ്യത്താകെ ഉണ്ട്. മാരകമായ വർഗീയ വൈറസ് അതിന്റെ വ്യാപനം കേരളത്തിലും ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്പീക്കർ വ്യക്തമാക്കി. പല രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ വൈറസിന് എതിരായി പ്രവർത്തിക്കണം. അതിന് ഫലപ്രദമായ വാക്‌സിൻ ഗുരു ദർശനമാണ്,ഗുരു ചിന്തകളാണ് എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും എം ബി രാജേഷ് പ്രതികരിച്ചു.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെ നർക്കോട്ടിക് ജിഹാദ് പ്രസ്താവനക്കെതിരെ പരോക്ഷ വിമർശനവുമായി സ്പീക്കർ എം ബി രാജേഷ് നേരത്തെ രംഗത്തെത്തിയിരുന്നു. വിവേകശൂന്യമായ പരാമർശങ്ങൾ ഉത്തരവാദിത്വപ്പെട്ടവർ നടത്തരുതെന്ന് എം ബി രാജേഷ് പ്രതികരിച്ചു.
ഒരുതരത്തിലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുകേൾക്കുന്നത്. ഇത് കേരളത്തിന്റെ സാമുദായിക ഐക്യത്തിനും സൗഹാർദ്ദത്തിനും സഹവർത്തിത്വത്തിനും പോറൽ ഏൽപ്പിക്കുന്നതാണ്. വലിയ ആഘാതം ഉണ്ടാകും. ഇങ്ങനെ ആരു പറഞ്ഞാലും അതിന്റെയൊക്കെ പ്രചാരകർ ആകരുതെന്നും എം ബി രാജേഷ് പറഞ്ഞു.