കോഴിക്കോട്: യുവ എഴുത്തുകാരി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സംസ്കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും.കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യ ഹരജി പരിഗണിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പോലിസ് സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരേ കേസെടുത്തത്. ലൈംഗിക അതിക്രമം, പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പരാതിക്കാരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ പുരോഗതി സംബന്ധിച്ച റിപോര്‍ട്ട് പോലിസ് കോടതിയില്‍ ഹാജരാക്കും. ഇത് കൂടി പരിഗണിച്ചാവും മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ തീരുമാനമെടുക്കുക.
അതേസമയം, പ്രതിക്കെതിരേ യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് പരാതിക്കാരി പറയുന്നു.
പരാതി നല്‍കിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വലിയ അധിക്ഷേപമാണ് തനിക്ക് നേരിടേണ്ടി വരുന്നത്. താന്‍ ഭാഗമായിരുന്ന പാഠഭേദം മാസികയിലും നിലാനൃത്തം എന്ന പേരിലുളള കവികളുടെ ഗ്രൂപ്പിലും താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഒരാള്‍ പോലും നിയമ നടപടികള്‍ക്ക് പിന്തുണ നല്‍കിയില്ല. പാഠഭേദം മാസിക നിയോഗിച്ച ആഭ്യന്തര പരാതി പരിഹാര സെല്‍ അംഗങ്ങളുടെ പ്രതികരണവും തന്‍റെ പരാതിയെ സംശയിക്കുന്ന നിലയിലായിരുന്നെന്നും പരാതിക്കാരി പറയുന്നു.
അതേസമയം, പരാതിക്കാരി ദലിത് വിഭാഗത്തില്‍ നിന്നുളള വ്യക്തി ആയതിനാല്‍ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷിക്കുന്നതെന്നും ഇതിന്‍റെ ഭാഗമായുളള നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു. സിവിക് ചന്ദ്രനാകട്ടെ പരാതി ഉയര്‍ന്ന ശേഷം ഒളിവിലെന്നാണ് പോലിസ് പറയുന്നത്.
സിവിക് ചന്ദ്രൻ്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് അംബേദ്കർ പീപ്പിൾസ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തിയിരുന്നു.