കൊവിഡ് വ്യാപനത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൊവിഡ് വ്യാപനത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊവിഡ് കേസുകള്‍ കുറയ്ക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ടിപിആര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണം. അതിനിടെ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പരിശോധിക്കാനെത്തിയ കേന്ദ്രസംഘം ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഓണ്‍ലൈനായാണ് കൂടിക്കാഴ്ച നടത്തിയത്. സന്ദര്‍ശനത്തില്‍ കേന്ദ്രസംഘത്തിന് തൃപ്തിയുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ടിപിഐര്‍ നിരക്ക് കൂടുതലാണെന്നുള്ളത് ആശങ്കാജനകമാണെന്ന് കേന്ദ്രസംഘം സംസ്ഥാനത്തിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാ ജില്ലകളിലും ടിപിആര്‍ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ടിപിആര്‍ കൂടുതലുള്ളത്. ഇത് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കണ്ടെയിന്‍മെന്റ് സോണുകള്‍ വേര്‍തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനത്തിന് കേന്ദ്രസംഘം നിര്‍ദേശം നല്‍കി. പരിശോധനകള്‍ കൂട്ടണം, ഐസിയു ഓക്‌സിജന് ബെഡുകള്‍ കൂട്ടണം, കണ്ടെയിന്‍മെന്റ് സോണുകളില്‍ പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളമുണ്ട്.

കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിങ്കളാഴ്ച കേരളത്തിലെത്തിയ കേന്ദ്രസംഘം മൂന്ന് ജില്ലകളില്‍ നേരിട്ടെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. ഇത് സംബന്ധിച്ച വിവരങ്ങളാണ് ഇന്ന് ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്. ആശുപത്രികളില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടോ എന്നതടക്കം വിലയിരുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *