വിഴിഞ്ഞം സമരം തകര്‍ക്കാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന കുറ്റപ്പെടുത്തലുമായി ‘കത്തോലിക്ക സഭ’. തൃശൂര്‍ അതിരൂപത മുഖപത്രമാണ് കത്തോലിക്ക സഭ. സമരത്തിനെതിരെ സിപിഐഎമ്മും ബിജെപിയും കൈ കോര്‍ത്തത് കൗതുകകരമാണ്. ഇരുകൂട്ടരുടെയും മുതലാളിത്ത വിരുദ്ധ നിലപാട് കാപട്യമെന്ന് വീണ്ടും തെളിഞ്ഞുവെന്നും കത്തോലിക്ക സഭയിലെ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
ലത്തീന്‍ അതിരൂപത ഏറ്റെടുത്ത സമരം കിടപ്പാടം നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയാണ്. പുലിമുട്ടിന്‍റെ മൂന്നിലൊരുഭാഗം നിര്‍മ്മിച്ചപ്പോഴേക്കും പാരിസ്ഥിതികാഘാതം വ്യക്തമായി. വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബര്‍ ഉപയോഗശൂന്യമായി. മത്സ്യബന്ധനത്തിനോ അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കോ കഴിയുന്നില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. സമരത്തിനെതിരായ പ്രചാരണത്തിന് പിന്നില്‍ ഗൂഡാലോചന.
സമരത്തെ എതിര്‍ക്കുന്നവര്‍ മത്സ്യതൊഴില്‍ മേഖലയുമായി ബന്ധമില്ലാത്തവരാണ്. ജനവിരുദ്ധ വികസന പദ്ധതികള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുമെന്ന് ഉറപ്പാണ്. കെ-റെയില്‍ പദ്ധതി ഇതിന് ഉദാഹരണമെന്ന് അദാനി പക്ഷക്കാര്‍ മനസിലാക്കണമെന്നും പറയുന്നു.