കോഴിക്കോട്: നൂറു കണക്കിന് രോഗികളുടെ ലാബ് പരിശോധനയ്ക്ക് ആശ്രയവും ജില്ലാ ജനറൽ ബീച്ച് ആശുപത്രി ലബോറട്ടറി കെട്ടിടത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന രണ്ട് ശുചി മുറികൾ നിസാര കാരണങ്ങൾ ചൂണ്ടികാണിച്ച് പ്ലാസ്റ്റിക് കയറിട്ട് പൂട്ടിയിട്ട് വർഷം രണ്ട് പിന്നിടുന്നു.
കൊറോണ മഹാമാരി കാലത്തിനു മുമ്പ് വരെ ലാബിൽ വരുന്ന രോഗികൾക്ക് എളുപ്പത്തിൽ സാംപിൾ എടുക്കാൻ ഏറ്റവും ഉപകരിക്കുന്ന ലാബ് കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്ന രണ്ട് ശുചി മുറികളുടെ പൈപ്പ് ബ്ലോക്കായിയെന്നും ലീക്ക് ഉണ്ടെന്നും കാണിച്ചാണ് ശുചി മുറി കെട്ടിടത്തിന്റെ പ്രധാന വാതിലുകൾ അധികൃതർ പുറത്ത് നിന്നും കെട്ടിയടച്ചത്.
കുട്ടികൾ, ഗർഭിണികൾ, വയോധികർ തുടങ്ങി ഗുരുതരാവസ്ഥയിലുള്ള രോഗികൾ അടക്കം നൂറു കണക്കിനു ആളുകൾ 100 മീറ്റർ അകലെയുള്ള ആശുപത്രിക്കകത്തുള്ള ശുചി മുറിയെയാണ് ഇപ്പോൾ ആശ്രയിച്ചു വരുന്നത്. ഇവ പൊതു ശുചിമുറി ആയതു കാരണം കൊണ്ട് തന്നെ ഇവയ്ക്ക് മുന്നിൽ പലപ്പോഴും നീണ്ടു നിര കാണപ്പെടുന്നത് ലാബ് പരിശോധനയ്ക്ക് സാംമ്പിൾ എടുക്കുന്ന രോഗികൾക്ക് ദുരിതമാണ് സൃഷ്ടിക്കുന്നത്.
പ്ലംബിംഗിനും , ഇലക്ട്രിക്കൽ ജോലികൾക്കും മറ്റും പ്രത്യേകം ജീവനക്കാർ ഉള്ള ജില്ലാ ആശുപത്രിയിൽ നിസാരമായ അറ്റകുറ്റ പണിയുടെ പേരിൽ ശുചി മുറിയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഇവിടം സന്ദർശിച്ച ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം സതീഷ് പാറന്നൂരും,
ശുചി മുറിയുടെ ശോചനീയാവസ്ഥ യുദ്ധകാലടിസ്ഥാനത്തിൽ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബുവും പറഞ്ഞു. ജില്ലാ ആശുപത്രി സൂപ്രണ്ട് രാജേന്ദ്രനെ നേരിൽ കണ്ട് നേതാക്കൾ പരാതി ഉന്നയിച്ചു. മണ്ഡലം ജനറൽ സെകട്ടറി എൻ.പി. പ്രകാശൻ കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , വെള്ളയിൽ ഏരിയ പ്രസിഡന്റ് എൻ.പി.സിദ്ധാർത്ഥൻ, ജനറൽ സെക്രട്ടറി എൻ.പി.ജയകുമാർ എന്നിവർ സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.