മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാർഡ് പരിശോധിച്ചതിൽ ജില്ല പ്രിൻസിപ്പൽ സെഷന്സ് കോടതി ജഡ്ജി ഹണി എം വർഗ്ഗീസ് നൽകിയരിക്കുന്ന റിപ്പോർട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതിനാൽ റദ്ദാക്കണം, ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് ടീം അന്വേഷണം നടത്തണം എന്നിവയാണ് ഹർജിയിലെ ആവശ്യങ്ങള്‍.

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് 2018 ജനുവരി 9ന് അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീന റഷീദ് പരിശോധിച്ചിരുന്നു. 2018 ഡിസംബർ 13ന് ജില്ല സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹനനും പരിശോധിച്ചിരുന്നു. കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. അതിനാൽ ഈ രണ്ട് പരിശോധനകളിലും തെറ്റില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, 2021 ജൂലൈ 19ന് എറണാകുളം സിബിഐ പ്രത്യേക കോടതിയിലെ ശിരസ്താർ താജുദ്ദീന്‍ പരിശോധിച്ചിരുന്നു. വിവോ ഫോണ്‍ ഉപയോഗിച്ച് നടത്തിയ ഈ പരിശോധന അനധികൃതമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും റിപ്പോർട്ടില്‍ പറയുന്നു. ശിരസ്തദാര്‍ താജുദ്ദീന്‍ തന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടത്.വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചതും ശിരസ്തദാറിന്റെ ഫോണിലാണെന്ന് ജഡ്ജ് ഹണി എം വർഗീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, നിലവിൽ തുടർ നടപടികൾ ആവശ്യമില്ലെന്നും കേസിന്റെ വിചാരണ പൂർത്തിയായ ശേഷം തുടർ നടപടികൾ മതിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നെന്നും ഹർജിയിൽ വിശദീകരിക്കുന്നു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മറിയെന്ന ഫോറൻസിക് ലാബ് റിപ്പോർട്ടിനെ തുടർന്ന് അതിജീവത നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി വസ്തുതാന്വേഷണത്തിന് നേരത്തെ ഉത്തരവിട്ടത്. ജില്ല സെഷൻസ് ജഡ്ജി അന്വേഷിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇത് മറി കടന്ന് നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജികൂടിയായ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തന്നെ വസ്തുതാന്വേഷണം നടത്തുകയായിരുന്നു. പൊലീസിന്റെയോ വിദഗ്ധരുടെയോ സഹായം തേടാതെ അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് ഹർജിയിൽ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *