കൊല്ലം പരവൂരിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ എസ് അനീഷ്യ ജീവനൊടുക്കിയ കേസില്‍ കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും.
പരവൂർ പൊലീസ് അന്വേഷിച്ച കേസില്‍ കുടുംബം ഉള്‍പ്പടെ അതൃപ്തി അറിയിച്ചതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. ആരോപണ വിധേയർക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധവും ശക്തമാണ്.
അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്തിട്ട് നാല് ദിവസം പിന്നിട്ടു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ , സഹപ്രവർത്തകനായ മറ്റൊരു അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർക്കെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം.
എന്നാല്‍ ഇവരിലേക്ക് പൊലീസ് അന്വേഷണം എത്താതെ വന്നതോടെ കുടുംബം അതൃപ്തി അറിയിച്ചു.നിരവധി പ്രതിഷേധങ്ങളും ഉണ്ടായി. കേസില്‍ ആത്മഹത്യ പ്രേരണ കുറ്റം ചേർക്കണം എന്നതാണ് കുടുംബത്തിന്‍റെയും മറ്റ് അഭിഭാഷകരുടെ ആവശ്യം.ആരോപണ വിധേയർക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്‍റെ പക്ഷം.