മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം


മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള (28) അന്തരിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടലായ സമയം ഡോട്ട് കോമിന്റെ സീനിയര്‍ കോപ്പി റൈറ്ററായിരുന്നു. ഇന്നലെ രാത്രി റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അനുശ്രീ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴഞ്ചേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.


വയറുവേദനയെ തുടര്‍ന്നാണ് ഇന്നലെ രാത്രിയില്‍ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവിടെ ചികിത്സയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. പത്തനംതിട്ട ചുങ്കപ്പാറ ചാലാപ്പള്ളി സ്വദേശിനിയാണ്.


നേരത്തെ ജയ്ഹിന്ദ്, ഇന്ത്യാവിഷന്‍ എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് അനുശ്രീ മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.



Sharing is Caring