ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ തുടങ്ങി ലോകത്തെ ടെക്ക് കമ്പനികളുടെ തലപ്പത്ത് നിർണായക സാന്നിധ്യമാണ് ഇന്ത്യൻ വംശജർ. ഈ കൂട്ടത്തിലേക്ക് ഒരു ഇന്ത്യക്കാരൻ കൂടി കടന്നുവരികയാണ്. അമേരിക്കന്‍ ബാറ്ററി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ക്വാണ്ടംസ്‌കാപിന്റെ സിഇഒയും ഇന്ത്യന്‍ വംശജനുമായ ജഗ്ദീപ് സിങ്ങാണ് ഇക്കൂട്ടത്തില്‍ ഒടുവിലത്തെ ആൾ. 17,500 കോടി രൂപയാണ് ജഗദീപിന്റെ ശമ്പളം. ശതകോടീശ്വരനായ ഇലോൺ മാസ്‌കിനോളം ശമ്പളമാണ് ജഗദീപ് സിങ്ങും വാങ്ങുന്നത്.
അമേരിക്കയില്‍ നിന്നുള്ള ബാറ്ററി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ക്വാണ്ടം സ്‌കാപ് കോര്‍പറേഷനിലാണ് ജഗദീപ് പ്രവർത്തിക്കുന്നത്. സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സും കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎയും കരസ്ഥമാക്കി. ക്വാണ്ടംസ്‌കാപ്പിലേക്കെത്തുന്നതിന് മുമ്പ് എയര്‍സോഫ്റ്റ്, ലൈറ്റെറ നെറ്റ്‌വര്‍ക്‌സ് തുടങ്ങി പല സ്റ്റാര്‍ട്ടപ്പുകളിലാണ് ജഗദീപ് പ്രവർത്തിച്ചിരുന്നത്.
കലിഫോര്‍ണിയയിലെ സാന്‍ജോസ് ആസ്ഥാനമായാണ് ക്വാണ്ടംസ്‌കോപ്പ് പ്രവർത്തിക്കുന്നത്. വൈദ്യുതി വാഹനങ്ങൾക്കുവേണ്ടിയുള്ള സോളിഡ് സ്‌റ്റേറ്റ് ലിത്തിയം മെറ്റല്‍ ബാറ്ററികളിലാണ് ക്വാണ്ടംസ്‌കോപ്പിന്റെ ഗവേഷണം. നാന്നൂറിലേറെ ജീവനക്കാരുള്ള കമ്പനിയ്ക്ക് മുൻനിരയിലുള്ള പല കമ്പനികളുടെയും പിന്തുണയുണ്ട്. കുറഞ്ഞ നിരക്കിൽ കൂടുതൽ മൈലേജുള്ള ബാറ്ററികൾ നിർമ്മിക്കാനായാൽ മാത്രമേ ഇലക്ട്രിക് വാഹനങ്ങൾക്ക് നിലനിൽപ്പുണ്ടാകുകയുള്ളു. അതുകൊണ്ട് തന്നെ ക്വാണ്ടംസ്‌കാപ് പോലുള്ള കമ്പനികൾ വലിയ പ്രതീക്ഷയാണ് മുന്നോട്ട് വെയ്ക്കുന്നത്.