ടെക്ക് ലോകത്തെ നയിക്കാൻ സിലിക്കൺ വാലിയിൽ നിന്ന് ഒരു ഇന്ത്യക്കാരൻ കൂടി. ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സി സ്ഥാനമൊഴിയുന്നതോടെ ട്വിറ്ററിന്റെ തലപ്പത്തേക്ക് എത്തുന്ന ഇന്ത്യക്കാരൻ പരാഗ് അഗര്‍വാൾ ആരാണെന്ന് അറിയാം… ‘
പരാഗ് അഗർവാളിന്റെ നിയമനത്തിന് ശേഷം, മുൻനിര കമ്പനികളിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ മാത്രമല്ല, ഒരു ആഗോള ടെക് കമ്പനിയുടെ ചുമതല ഏറ്റെടുക്കുന്ന 12-ാമത്തെ ഇന്ത്യക്കാരൻ കൂടിയായി മാറുകയാണ് അദ്ദേഹം.
ട്വിറ്ററിന്റെ തന്നെ ചീഫ് ടെക്നിക്കൽ ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു പരാഗ് അഗർവാൾ. മുപ്പത്തി ഏഴ് വയസുകാരൻ പരാഗ് 2010 ലാണ് ട്വിറ്ററിനോടൊപ്പമുള്ള യാത്ര ആരംഭിച്ചത്. അതിനുമുമ്പ് മൈക്രോസോഫ്റ്റ്, എടി ആന്‍ഡ് ടി, യാഹൂ എന്നീ ടെക് കമ്പനികളിലും ചെറിയ കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്.
കർണാടകയിലെ ആറ്റോമിക് എനര്‍ജി സെന്‍ട്രലിന് കീഴിലുള്ള സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ പരാഗ് ഐഐടി മുംബൈയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ (ബാച്ചിലർ ഓഫ് സയന്‍സ്) ബിരുദവും നേടി. യു എസിലായിരുന്നു പരാഗ് അഗർവാളിന്റെ ഉപരിപഠനം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടർ സയന്‍സില്‍ ഡോക്ടറേറ്റും സ്വന്തമാക്കി.
തുടക്കങ്ങളിൽ ട്വിറ്ററിന്റെ ആഡ് മാനേജ്മെന്റില്ലാണ് പ്രവർത്തിച്ചിരുന്നത്. ട്വിറ്ററിന്റെ ആദ്യത്തെ വിശിഷ്ട എഞ്ചിനീയറായും പിന്നീട് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2017-ല്‍ CTO ആയി ചുമതലയേറ്റ ശേഷം, മെഷീന്‍ ലേണിംഗിലെ പുരോഗതിയുടെ മേല്‍നോട്ടം ഉള്‍പ്പെടെ കമ്പനിയുടെ സാങ്കേതിക തന്ത്രങ്ങള്‍ക്കും പരാഗ് ചുക്കാൻ പിടിച്ചു.
ട്വിറ്ററുമായുള്ള 16 വർഷത്തെ ബന്ധമാണ് ട്വിറ്റർ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോർസി നവംബർ 29 നു അവസാനിപ്പിച്ചത്. രാജി ബോർഡ് സ്വീകരിച്ചെങ്കിലും 2022 മെയ് വരെ അദ്ദേഹം ട്വിറ്റർ ബോർഡിൽ അംഗമായി തുടരും. “പരാഗിന്റെ നേതൃത്വപാടവത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്” എന്നാണ് സ്ഥാനം ഒഴിയവെ പരാഗിനെ കുറിച്ച് ഡോർസി പ്രസ്താവിച്ചത്. അവന്റെ കഴിവുകൾക്കും സ്‌നേഹത്തിനും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഇനി പരാഗ് ട്വിറ്ററിനെ നയിക്കുവാനുള്ള സമയമാണ്. സ്ഥാനമൊഴിഞ്ഞ മുൻ സ്ഥാപകൻ ജാക്ക് ഡോർസി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചതിങ്ങനെ.
ട്വിറ്ററിന്റെ സിഇഒ ആയി ചുമതലയേറ്റതോടെ പരാഗ് അഗർവാളിന്റെ വാർഷിക ശമ്പളം പത്ത് ലക്ഷം ഡോളറിലധികം അതായത് ഏകദേശം 7.5 കോടി രൂപ ലഭിക്കുമെന്നാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷനിൽ (എസ്ഇസി) സമർപ്പിച്ച ഫയലിങ്ങിൽ കമ്പനി അറിയിച്ചിരിക്കുന്നത്. ശമ്പളം 150 ശതമാനമാണ് അഗർവാളിന്റെ സാലറി വർദ്ധിച്ചത്.