മോഡിക്ക് തിരിച്ചടി: അമിത്ഷായ്ക്ക് പ്രചരണ വിലക്ക്

ന്യൂഡല്‍ഹി: ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി അമിത്ഷായ്ക്ക് പ്രചരണ വിലക്ക്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ വലംകയ്യും ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ അമിത് ഷായ്ക്കും സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്. ഇവര്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കാനോ തെരഞ്ഞെടുപ്പ് റാലികളിലും ജാഥകളിലും റോഡ് ഷോകളിലും പങ്കെടുക്കാനോ പാടില്ലെന്നാണ് വിലക്ക്. ഇരുവരും സാമുദായിക സ്പര്‍ദ പരത്തുന്ന പ്രസംഗങ്ങള്‍ നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് വിലക്ക് വന്നത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന് ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താനും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഉത്തര്‍പ്രദശില്‍ അഖിലേഷ് യാഥവ് മന്ത്രിസഭയില്‍ അഗംമാണ് അസംഖാന്‍.
കാര്‍ഗില്‍ യുദ്ധത്തില്‍ വിജയത്തിനായി ജീവന്‍കൊടുത്ത് പോരാടിയത് ഹിന്ദു സൈനികരല്ല മുസ്ലീം സൈനികരായിരുന്നുവെന്നായിരുന്നു അസംഖാന്‍ പ്രസംഗം. മുസഫര്‍ നഗര്‍ കലാപത്തില്‍ അപമാനിതരായ ജാട്ട് സമുദായത്തിന് പ്രതികാരം ചെയ്യാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ് എന്നായിരുന്നു അമിത്ഷായുടെ പ്രസംഗം. ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ വലംകൈയും മുഖ്യതെരഞ്ഞെടുപ്പ് ആസൂത്രകനുമാണ് അമിത് ഷാ. മോഡിയുടെ നിര്‍ബന്ധപ്രകാരമാണ് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് അമിത് ഷായെ നിയമിച്ചതെന്ന് പറയപ്പെടുന്നു.