അല്‍ഫോണ്‍സയ്ക്ക് യൂറോപ്പില്‍ വിലക്ക്

Mangoലണ്ടന്‍: ഉള്ളില്‍ കീടങ്ങളെ കണ്ടതിനെത്തുടര്‍ന്ന് അല്‍ഫോണ്‍സ മാമ്പഴത്തിന് യൂറോപ്പില്‍ വിലക്ക്. ഇന്ത്യയില്‍ മാമ്പഴത്തിന്റെ സീസണ്‍ തുടങ്ങിയ സമയത്തുണ്ടായ വിലക്ക് മാമ്പഴത്തിന്റെ കയറ്റുമതിയെ ഗുരുതരമായി ബാധിക്കും. മാമ്പഴത്തിലെ രാജാവും അധികവിലയുള്ളതുമായ അല്‍ഫോണ്‍സയ്ക്ക് വിദേശത്ത് ധാരാളം ആവശ്യക്കാരുണ്ട്. പ്രവാസികളും അല്‍ഫോണ്‍സ മാമ്പഴത്തിന്റെ വരവിനെ കാത്തിരിക്കുന്നവരാണ്.
മുമ്പും ഇന്ത്യന്‍ മാമ്പഴത്തിന് യൂറോപ്യന്‍ യൂണിയനും അമേരിക്കയും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാമ്പഴത്തിനുള്ളിലെ കീടബാധയും ഇതിനെ തുരത്താനുള്ള കീടനാശിനി പ്രയോഗവുമാണ് ഇന്ത്യന്‍ മാമ്പഴത്തിന്റെ കയറ്റുമതിയെ ഗുരുതരമായി ബാധിക്കുന്നത്. കീടനാശിനിയുടെ സാന്നിദ്ധ്യമുള്ള ഒന്നും തന്നെ ഇറക്കുമതി ചെയ്യാന്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും തയ്യാറല്ല. അമേരിക്ക ഏതാണ്ട് 20 വര്‍ഷത്തോളം ഇന്ത്യന്‍ മാമ്പഴങ്ങളുടെ ഇറക്കുമതി നിരോധിച്ചിരുന്നത് 2007ലാണ് വിലക്ക് നീക്കിയത്.
മാമ്പഴങ്ങളില്‍ ഏറ്റവും സ്വാദിഷ്ടവും മാസളവുമായ അല്‍ഫോണ്‍സ മാങ്ങകള്‍ക്ക് വിപണിയില്‍ മികച്ച വിലയുമാണ്. ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയായ കൊങ്കണ്‍ ഭാഗങ്ങളിലാണ് അല്‍ഫോണ്‍സ മാങ്ങകളുടെ ഉത്പാദനം പ്രധാനമായും നടക്കുന്നത്. വിളവെടുപ്പിന്റെ നാളുകളില്‍ യൂറോപ്യന്‍ യൂണിയന്റെ വിലക്ക് നേരിട്ടതിനാല്‍ അല്‍ഫോണ്‍സ മാങ്ങകള്‍ക്ക് വിലകുറയാനും സാധ്യതയുണ്ട്.