ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിൽവെച്ച് ഭാര്യയും മക്കളും മരിക്കുന്നത് പ്രതിയായ സി.പി.ഐ റെനീസ് തത്സമയം കണ്ടിരുന്നുവെന്ന സംശയത്തിൽ പൊലീസ്. റെനീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. ഭാര്യ അറിയാതെയാണ് ക്വാര്‍ട്ടേഴ്സിൽ ക്യാമറ വെച്ചിരുന്നത്. റെനീസിന്‍റെ മൊബൈൽ ഫോണുമായി ക്യാമറ ബന്ധിപ്പിച്ചിരുന്നതിനാലാണ് കൂട്ടമരണം പ്രതി തത്സമയം കണ്ടിട്ടുണ്ടോവുമോ എന്ന് പൊലീസ് സംശയിക്കുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ തൃപ്പൂണിത്തൂറയിലെ ഫോറന്‍സിക് ലാബിനെ സമീപിച്ചിരിക്കുകയാണ് പൊലീസ്. അതിന്റെ വിശദാംശങ്ങൾ കൂടി ലഭിച്ച ശേഷം ഈ മാസം അവസാനം കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം. പൊലീസ് വീട് പരിശോധിച്ചപ്പോഴാണ് സിസിടിവി കണ്ടെത്തിയത്. മെയ് 9ന് ആണ് സ്ത്രീധന പീഡനത്തെ തുടർന്ന് രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം നെജ്ല ആത്മഹത്യ ചെയ്തത്.
വട്ടിപ്പലിശയ്ക്ക് വായ്പ കൊടുക്കുന്നതിനായാണ് കൂടുതൽ സ്ത്രീധനം ചോദിച്ച് റെനീസ് നജ്‌ലയെ പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
നിർണായകമായ വിവരങ്ങളാണ് ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം കണ്ടെത്തിയത്. സിപിഒ റെനീസ് നിരവധിപേർക്ക് വട്ടിപലിശയ്ക്ക് പണം നൽകിയിരുന്നു. പലിശയ്ക്ക് നൽകാൻ കൂടുതൽ തുക ആവശ്യമായ ഘട്ടത്തിലാണ് റെനീസ് സ്ത്രീധനത്തിന്റെ പേരിൽ നജ്‌ലയെ പീഡിപ്പിക്കാൻ തുടങ്ങിയത്.
പ്രതിയുടെ സാമ്പത്തിക ഇടപാടിന്റെ രേഖകൾ അടങ്ങിയ ബാഗ് പോലീസ് കണ്ടെത്തിയിരുന്നു. ഈ തെള്ളിവുകളുടെ അടിസ്ഥാനത്തിലാണ് റെനീസിനെതിരെ പലിശയ്ക്ക് പണം നൽകിയതിന് കൂടി കേസ് എടുക്കാൻ തീരുമാനിച്ചത്. കൂട്ട മരണ കേസിൽ കൂടുതൽ പേരെ പ്രതിച്ചേർക്കാനുള്ള സാധ്യതയും അന്വേഷണ സംഘം പങ്ക് വെക്കുന്നുണ്ട്. നിലവിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.