ഫോൺ സെക്സ് ശബ്ദരേഖയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എകെ ശശീന്ദ്രനെതിരെ വന്ന ആക്ഷേപം ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇക്കാര്യം പരിശോധിക്കും.സംഭവത്തിൽ വസ്തുതയുണ്ടോയെന്നും അന്വേഷിക്കുമെന്ന് പിണറായി വിജയൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേ സമയം,സർക്കാരിനോ മുന്നണിക്കോ ക്ഷീണമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു,സംഭവിച്ചതെന്തെന്ന് അറിയില്ല,ഓർമ്മയില്ല.എല്ലാവരോടും ഫ്രീയായി സംസാരിക്കുന്ന പ്രകൃതമാണ് തന്‍റേതെന്നും ശശീന്ദ്രൻ പറഞ്ഞു.
മംഗളം ചാനലിന്‍റെ ലോഞ്ചിങ്ങിനോടനുബന്ധിച്ചാണ് മന്ത്രിയുടേതെന്ന് പറയുന്ന ശബ്ദരേഖ പുറത്തു വിട്ടത്.സഹായം ചോദിച്ച് വന്ന സ്ത്രീയോട് മന്ത്രി ഫോണിൽ അശ്ലീലച്ചുവയോട് സംസാരിച്ചുവെന്നാണ് മംഗളത്തിന്‍റെ വാർത്ത.സ്ത്രീയാരെന്നോ സംഭവത്തിന്‍റെ വിശദാംശങ്ങൾ എന്തെന്നോ മംഗളം വെളിപ്പെടുത്തിയിട്ടില്ല.തങ്ങളുടെ വാർത്തയെ സാധൂകരിക്കുന്ന സർവ തെളിവുകളും ഉണ്ടെന്നാണ് മംഗളത്തിന്‍റെ അവകാശവാദം.