ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.1 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് ഭൂകമ്പമുണ്ടായത്. നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി വിശദമാക്കുന്നത് അനുസരിച്ച് രാവിലെ 8.32 നാണ് ഭൂകമ്പമുണ്ടായത്. കടല്‍ നിരപ്പിന് 10കിലോമീറ്റര്‍ താഴെയാണ് പ്രകമ്പനമുണ്ടായക്. കൊല്‍ക്കത്തയില്‍ നിന്ന് 409 കിലോമീറ്റര്‍ തെക്ക് കിഴക്കും പുരിയില്‍ നിന്ന് 421 കിലോമീറ്റര്‍ കിഴക്കും ഭവനേശ്വറില്‍ നിന്ന് 434 കിലോമീറ്റര്‍ തെക്ക് കിഴക്കും ഹല്‍ദിയയില്‍ നിന്ന് 370 കിലോമീറ്റര്‍ തെക്ക് കിഴക്കുമാണ് പ്രകമ്പനം ഉണ്ടായ ഇടം.
തീരമേഖലയില്‍ പ്രളയ സാധ്യതയോ സുനാമി മുന്നറിയിപ്പോ നല്‍കിയിട്ടില്ല. തീരമേഖലയ്ക്ക് ഭൂകമ്പത്തെ തുടര്‍ന്ന് നാശവും ഉണ്ടായിട്ടില്ല. ഒഡിഷ മേഖലയില്‍ പ്രളയ സാധ്യതയില്ലെന്നാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി വിശദമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം 24ന് ചെന്നൈ തീരത്ത് നിന്ന് 300 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ 5.1 തീവ്രതയുള്ള ഭൂകമ്പമുണ്ടായിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ കടല്‍ത്തട്ടില്‍ ചെറിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവ നദീ തടങ്ങളിലേക്ക് വ്യാപിക്കുമോയെന്ന നിരന്തര നിരീക്ഷണത്തിലാണ് ഗവേഷകരുള്ളത്. ഇങ്ങനെ സംഭവിച്ചാല്‍ സുനാമി സാധ്യതകള്‍ ഉള്ളതിനാലാണ് ഇത്.