ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാൽ തിരുവനന്തപുരം ശ്രീചിത്രയിൽ വരുന്ന തിങ്കളാഴ്ച മുതൽ ശസ്ത്രക്രിയ നടത്തില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് റേഡിയോളജി മേധാവി ഡയറക്ടർക്ക് കത്ത് നൽകി.
കമ്പനികളുമായി കരാർ ഏർപ്പെടുന്നതിൽ മാനേജ്‍മെന്റിനു വീഴ്ച്ച എന്നാണ് കത്തിൽ പറയുന്നത്. 2023 നു ശേഷം കരാറുകൾ പുതുക്കിയിരുന്നില്ലെന്നും ഇതോടെ ആശുപത്രി ഉപകരണങ്ങളുടെ വിതരണം കമ്പനി നിർത്തിവെക്കുകയായിരുന്നു.കേന്ദ്ര സർക്കാർ നിയമപ്രകാരം ഓരോ വർഷവും ശ്രീചിത്രയിലെ കരാറുകൾ പുതുക്കേണ്ടതുണ്ട്.

അങ്ങനെയെങ്കിൽ മാത്രമാണ് കമ്പനികൾ നൽകുന്ന ഉപകരണങ്ങൾക്ക് ഉള്ള ആനുകൂല്യങ്ങളും മറ്റും ആശുപത്രിക്ക് ലഭിക്കൂ. എന്നാൽ 2023ന് ശേഷം കരാറുകൾ പുതുക്കിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം മാനേജ്മെന്റിന് സംഭവിച്ച ഈ വീഴ്ച ഡോക്ടർമാരുൾപ്പടെയുള്ള വകുപ്പ് മേധാവികൾ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നതാണ്. എന്നാൽ യാതൊരു വിധത്തിലുള്ള നടപടിയും ഇതിൽ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.













