ഹാഥ്റസിൽ ദളിത് പെൺകുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹരജി ഇന്ന് പരിഗണിക്കും. അതിനിടെ പ്രതിഷേധങ്ങള്‍ യോഗി സ൪ക്കാറിനെ അപകീ൪ത്തിപ്പെടുത്താനുള്ള നീക്കമാണെന്ന് ആരോപിച്ച് രാജ്യദ്രോഹ വകുപ്പ് ചുമത്തി ചാന്ദ്പാ പൊലീസ് കേസെടുത്തു. കുടുംബത്തെ സന്ദ൪ശിക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ഹാഥ്റസിലെത്തും.
ഡൽഹിയിൽ താമസക്കാരിയായ സത്യാമ ദുബെയാണ് സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സിബിഐയോ എസ്ഐടിയോ നടത്തുന്ന അന്വേഷണം സുപ്രീംകോടതി ജഡ്‍ജിയുടെയോ ഹൈകോടതി ജഡ്‍ജിയുടെയോ മേൽനോട്ടത്തിലാകണം. രാത്രിയുടെ മറവിൽ കുടുംബത്തിന് നൽകാതെ മൃതദേഹം ദഹിപ്പിച്ചതടക്കമുള്ള പൊലീസ് നടപടി കടുത്ത അനീതിയാണെന്നും ഹരജിയിൽ വാദമുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്