ഹാഥ്റസില്‍ വീണ്ടും ബലാത്സംഗക്കൊല

ഹാഥ്റസില്‍ 19കാരിയെ മേൽജാതിക്കാർ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതിന്‍റെ നടുക്കം മാറും മുൻപ് അതേ ജില്ലയിലെ മറ്റൊരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ബലാത്സംഗത്തിനിരയായ ആറ് വയസ്സുകാരി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയുമായാണ് ബന്ധുക്കൾ പെൺകുട്ടിയുടെ മൃതദേഹവുമേന്തി ഹാഥ്റസില്‍ റോഡ് ഉപരോധിച്ചത്.

മാതാവ് മരിച്ചതിനെ തുടർന്ന് അലിഗഡിൽ മാതൃസഹോദരിക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. അവിടെ വെച്ച് മാതൃസഹോദരിയുടെ 15കാരനായ മകൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ചില സാമൂഹ്യ പ്രവർത്തകരുടെ പരാതിയെ തുടർന്ന് വീട്ടിൽ പരിശോധന നടത്തിയ പൊലീസ് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത് സെപ്തംബർ 17നാണ്. ആദ്യം ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു.

കേസ് അന്വേഷണത്തിൽ അലംഭാവം കാണിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ പ്രതിഷേധിച്ചത്. സ്റ്റേഷന്‍ ഹൌസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തെന്ന വിവരം ലഭിച്ച ശേഷമേ പ്രതിഷേധക്കാര്‍ പിന്‍മാറിയുള്ളൂ. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മകന് കൂട്ടുനിന്ന അമ്മ ഒളിവിലാണെന്നും ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *