സൗരോര്‍ജ കടത്തുബോട്ട്: കൊച്ചി നവാള്‍ട്ടിന് ആഗോള പുരസ്കാരം


തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി സൗരോര്‍ജ കടത്തുബോട്ട് നിര്‍മിച്ച്‌ സര്‍വീസ് നടത്തുന്ന കൊച്ചി ആസ്ഥാനമായ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്‌ട്രിക് ബോട്ട്സ് എന്ന സ്റ്റാര്‍ട്ടപ്പിന് 2017ലെ ഗ്ലോബല്‍ ക്ലീന്‍ടെക് ഇന്നവേഷന്‍ അവാര്‍ഡ്. പാരമ്ബര്യേതര ഊര്‍ജ വിഭാഗത്തിലെ നൂതന സംരംഭത്തിനുള്ള ആഗോള പുരസ്കാരമാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നവാള്‍ട്ടിനു ലഭിച്ചത്. അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ നടന്ന ചടങ്ങില്‍ നവാള്‍ട്ട് സ്ഥാപകന്‍ സന്ദിത് തണ്ടാശേരി പുരസ്കാരം സ്വീകരിച്ചു. ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യുണിഡോ, ഗ്ലോബല്‍ എന്‍വയണ്‍മെന്റ് ഫെസിലിറ്റി, ക്ലീന്‍ടെക് ഓപ്പണ്‍ എന്നിവ സംയുക്തമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ രാജ്യത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളാണ് ലോസ് ഏഞ്ചലസില്‍ മത്സരത്തിനെത്തിയിരുന്നത്.


പുരസ്കാരം നേടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ക്ലീന്‍ടെക് ഓപ്പണ്‍ ഇന്‍കുബേറ്ററില്‍ പരിശീലനവും മേല്‍നോട്ടവും ബിസിനസ് പ്രോത്സാഹനവും ലഭിക്കും. ഇവര്‍ക്ക് നിക്ഷേപകരെയും ഉപഭോക്താക്കളയും ബിസിനസ് പങ്കാളികളെയും കണ്ടുപിടിക്കാനുള്ള സഹായവും ക്ലീന്‍ ടെക് നല്‍കും.


നവാള്‍ട്ടിനുപുറമെ ഇന്ത്യയില്‍നിന്ന് രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡു ലഭിച്ചു. മൊറോക്കോ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് മറ്റു പുരസ്കാരങ്ങള്‍.

ഒരു വര്‍ഷമായി ആദിത്യ എന്ന ഫെറിബോട്ട് ഉപയോഗിച്ച്‌ വിജയകരമായ സര്‍വീസ് വേമ്ബനാട്ടുകായലില്‍ വൈക്കത്തിനും തവണക്കടവിനുമിടയ്ക്ക് നടത്തുന്ന നവാള്‍ട്ട് എന്ന സ്റ്റാര്‍ട്ടപ് 2013ലാണ് ജന്മമെടുക്കുന്നത്. ഇതിനോടകം അഞ്ചു ലക്ഷം പേര്‍ യാത്ര ചെയ്തു.35,000 ലിറ്റര്‍ ഡീസല്‍ ലാഭിച്ച നവാള്‍ട്ട് 94 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡും എട്ടു ടണ്‍ മറ്റ് വാതകങ്ങളും പുറത്തുവിടുന്നതില്‍നിന്ന് അന്തരീക്ഷത്തെ രക്ഷിച്ചിട്ടുള്ളതായാണ് കണക്കാക്കിയിരിക്കുന്നത്. 75 സീറ്റുള്ള ഈ ബോട്ട് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അന്നത്തെ കേന്ദ്ര പാരമ്ബര്യേതര ഊര്‍ജ മന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നീറ്റിലിറക്കിയത്.

റിസര്‍ച്ച്‌ എഞ്ചിനീയര്‍മാരടക്കം തങ്ങള്‍ക്കാവശ്യമുള്ള ആള്‍ശേഷി ലഭിച്ചതുകൊണ്ടാണ് കേരളത്തില്‍ തങ്ങളുടെ ഉദ്യമം വിജയത്തിലെത്തിയതെന്ന് സന്ദിത് തണ്ടാശേരി പറഞ്ഞു.പ്രധാനമന്ത്രി നിര്‍ദേശിച്ചതുപോലെ ഈ സ്റ്റാര്‍ട്ടപ് കേരളത്തിലെ ഊര്‍ജക്ഷാമത്തിനും മലിനീകരണത്തിനും പരിഹാരം കണ്ടിരിക്കുകയാണെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി.



Sharing is Caring