സൗദി അറേബ്യ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദാൽ. അതുകൊണ്ടു തന്നെ ശക്തമായ ചെലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങേണ്ട സാഹചര്യമാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നേരിടുന്ന കനത്ത പ്രതിസന്ധിയാണ് ഇനി വാരാനിരിക്കുന്നത്. കൊവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് പോകാൻ ഏറെ സമയമെടുക്കും. സൗദിയെ സംബന്ധിച്ചിടത്തോളം എണ്ണ വരുമാനവും എണ്ണേതര വരുമാനവും വൻ തോതിൽ കുറഞ്ഞതായും മന്ത്രി പറഞ്ഞു. അൽ അറേബ്യ ടെലിവിഷൻ ചാനൽ നടത്തിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഈ വർഷം ആദ്യം ബാരലിന് 60 ഡോളറായിരുന്ന എണ്ണവില 20 ഡോളറിലേക്ക് വരെ എത്തി നിൽക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 180 ബില്യൺ റിയാൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുവദിച്ചിട്ടുണ്ട്. വലിയ തോതിലുള്ള ചിലവ് ഇനിയുമുണ്ട്. അതിനാൽ ശക്തമായ ചിലവ് ചുരുക്കൽ നടപടികളിലേക്ക് കടക്കാൻ രാജ്യം നിർബന്ധിതമായിരിക്കുകയാണ്. ബജറ്റിൽ പ്രഖ്യാപിച്ച അത്യാവശ്യമില്ലാത്ത പദ്ധതികൾ നിർത്തിവയ്ക്കും. സ്വകാര്യ മേഘലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തണം.
220 ബില്യൺ റിയാൽ തത്ക്കാലം കടമെടുക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ ഇത് അപര്യാപ്തമാണ്. എങ്കിലും ഈ പ്രതിസന്ധിയെ രാജ്യം മറികടക്കുമെന്നും മന്ത്രി വ്യക്തമാക്കി.













