സൗദി അറേബ്യയില്‍ ഭരണ തലത്തില്‍ അഴിച്ചുപണി:വിവിധ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു


ജിദ്ദ: സൗദി അറേബ്യയില്‍ ഭരണ തലത്തില്‍ വലിയ അഴിച്ചുപണി. മന്ത്രി, ഉദ്യോഗസ്ഥ തല മാറ്റങ്ങളും നിയമനങ്ങളും പ്രഖ്യാപിച്ച്‌ സല്‍മാന്‍‌ രാജാവിന്‍റെ ഉത്തരവ് പുറത്തിറങ്ങി. വ്യവസായ -ഖനന വകുപ്പിനായി പ്രത്യേക മന്ത്രാലയം രൂപവത്കരിച്ചു. റോയല്‍ കോര്‍ട്ടിനും അഴിമതി വിരുദ്ധ കമീഷനും പുതിയ മേധാവികളെ നിയമിച്ചു. തൊഴില്‍ സാമൂഹിക വികസന സഹ മന്ത്രിയേയും മാറ്റി.


ഖനന വ്യവസായ വകുപ്പുകള്‍ ഇനി ഊര്‍ജ മന്ത്രാലയത്തിന് കീഴിലാകില്ല. ഖനന വ്യവസായ കാര്യങ്ങള്‍ക്ക് പ്രത്യേക മന്ത്രാലയം തന്നെ രൂപവത്കരിച്ച്‌ ഉത്തരവായി. ബന്ദര്‍ അല്‍ ഖുറായഫാണ് വകുപ്പിന്‍റെ പ്രഥമ മന്ത്രി. രാജ്യത്തെ സുപ്രധാന കോടതി സംവിധാനം നിലകൊള്ളുന്ന റോയല്‍ കോര്‍ട്ടിന്‍റെ മേധാവിയായി ഫഹദ് ബിന്‍ മുഹമ്മദ് അല്‍ ഈസയെ നിയമിച്ചു. ഉപദേഷ്ടാവായി ബന്ദര്‍ ബിന്‍ ഐബാനെയും നിയമിച്ചു.


കഴിഞ്ഞ വര്‍ഷം മാധ്യമ വകുപ്പ് മന്ത്രിയായിരുന്ന അവ്വാദ് ബിന്‍ സാലിഹ് അല്‍ അവ്വാദാണ് പുതിയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍. തൊഴില്‍ മന്ത്രാലയത്തിലെ പ്രഥമ വനിതാ മന്ത്രിയായിരുന്ന ഡോ. തമാദ് അല്‍ റമാഹിനെ മാറ്റി. മാജിദ് ഗാനിമിയാണ് പുതിയ സഹമന്ത്രി. റിയാദിന് പുതിയ ഭരണക്രമവും സല്‍മാന്‍ രാജാവിന്‍റെ ഉത്തവില്‍ പറയുന്നു. അഴിമതി വിരുദ്ധ കമീഷനും പുതിയ മേധാവിയെ പ്രഖ്യാപിച്ചിട്ടുണ്ട്.



Sharing is Caring