സ്വർണക്കടത്തിൽ എംബസിക്കോ, നയതന്ത്ര ഉദ്യോഗസ്ഥർക്കോ പങ്കില്ലെന്ന് യു.എ.ഇ എംബസി. നയതന്ത്ര സൗകര്യം ഒരു വ്യക്തി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു. നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും യു.എ.ഇ അംബാസിഡർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും യു.എ.ഇ അംബാസിഡർ കൂട്ടിച്ചേർത്തു. ഇത്തരം നടപടികളെ ഒരു രീതിയിലും അംഗീകരിക്കില്ലെന്നും നയതന്ത്ര സൗകര്യം ഒരു വ്യക്തി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നും ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നതായും അംബാസിഡർ വ്യക്തമാക്കി. സംഭവത്തിൻ്റെ കൂടുതൽ വിവരം തേടാൻ ശ്രമിക്കുകയാണെന്നും കേസിൽ ഉൾപ്പെട്ടത് യുഎഇ കോൺസുലേറ്റിൽ നിന്ന് നേരത്തെ പുറത്താക്കിയ വ്യക്തിയാണെന്നും അംബാസിഡർ അറിയിച്ചു.
യു.എ.ഇ കോണ്സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ പാഴ്സലായി കടത്തിയ 30 കിലോ സ്വർണമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോയിൽ നടത്തിയ പരിശോധനയിൽ ബാഗേജിൽ പല പെട്ടികളിലായി കടത്തിയ 14 കോടിയോളം രൂപ വില വരുന്ന സ്വർണമാണു പിടികൂടിയത്. കോണ്സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ സംസ്ഥാനത്തെ ആദ്യസംഭവമാണിത്. സംഭവത്തിൽ ഐടി വകുപ്പിലെ ജീവനക്കാരിയായ സ്വപ്ന സുരേഷിനെ ഇന്ന് ജോലിയിൽനിന്നും പിരിച്ചുവിട്ടിരുന്നു.