ന്യൂഡൽഹി: ഇന്ത്യക്കാരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ് ബാങ്കുകളിലെ നിക്ഷേപം 2.55 ബില്യൺ സ്വിസ് ഫ്രാങ്ക്(20,700 കോടി രൂപയിലധികം)കടന്നതായി സൂചിപ്പിച്ച് സ്വിറ്റ്സർലാൻഡ് സെൻട്രൽ ബാങ്കിന്റെ വാർഷിക കണക്ക്.
ഉപഭോക്താക്കളുടെ പണനിക്ഷേപത്തിൽ കുറവുണ്ടെങ്കിലും കടപ്പത്രങ്ങൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയായി സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 13 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർഷിക കണക്ക് വ്യക്തമാക്കുന്നത്. ബാങ്കുകളുടെ ഇന്ത്യയിലുള്ള ശാഖകളിലൂടെയും മറ്റ് പണമിടപാട് സ്ഥാപനങ്ങളിലൂടെയുമുള്ള നിക്ഷേപവും ഇതിൽ ഉൾപ്പെടും.
2019-ന്റെ അവസാനത്തോടെ 899 ദശലക്ഷം സ്വിസ് ഫ്രാങ്ക്(6,625 കോടി രൂപ)ആയിരുന്ന ഇന്ത്യയിൽ നിന്നുള്ള ഇടപാടുകാരുടെ ആകെ നിക്ഷേപത്തിൽ രണ്ട് കൊല്ലത്തിനിടെ വൻ വർധന ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2006 ൽ 6.5 ബില്യൺ സ്വിസ് ഫ്രാങ്ക് ആയിരുന്ന റെക്കോഡ് ഇന്ത്യൻ നിക്ഷേപത്തിൽ 2011, 2013, 2017 എന്നീ വർഷങ്ങളിലൊഴികെ ഇടിവുണ്ടാകുന്ന പ്രവണതയാണ് 2019 വരെ പ്രകടിപ്പിച്ചിരുന്നതെന്ന് സ്വിസ് നാഷണൽ ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
2020 അവസാനത്തോടെ നിക്ഷേപം 2554.7 മില്യൺ സ്വിസ് ഫ്രാങ്ക്(20,706 കോടി രൂപ) ആണെന്നാണ് സ്വിസ് നാഷണൽ ബാങ്ക് (എസ്എൻബി)അറിയിക്കുന്നത്. ഇതിൽ 503.9 മില്യൺ സ്വിസ് ഫ്രാങ്ക്(4,000 കോടിയിലധികം രൂപ) നേരിട്ടുള്ള നിക്ഷേപവും 383 മില്യൺ സ്വിസ് ഫ്രാങ്ക്(3,100 കോടിയിൽ പരം രൂപ)മറ്റ് ബാങ്കുകളിലുള്ള നിക്ഷേപവും രണ്ട് ദശലക്ഷം സ്വിസ് ഫ്രാങ്ക്(16.5 കോടി രൂപ) ട്രസ്റ്റുകളിലെ നിക്ഷേപവും കൂടാതെ ബോണ്ടുകൾ, സെക്യൂരിറ്റികൾ, മറ്റ് ഫിനാൻഷ്യൽ ഇൻസ്ട്രുമെന്റ്സ് എന്നിവയിലൂടെ 1,664.8 മില്യൺ സ്വിസ് ഫ്രാങ്ക്(ഏകദേശം 13,500 കോടി രൂപ)എന്നിങ്ങനെയാണ് നിക്ഷേപം.