സ്റ്റീഫന്‍സ്-മാഡിസണ്‍ ഫൈനല്‍


വീണ്ടുമൊരു യുഎസ് ഓപ്പണ്‍ കിരീടമെന്ന വീനസ് വില്ല്യംസിന്റെ സ്വപ്‌നം തകര്‍ന്നു. ഏഴ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ ശിരസിലേറ്റിയ പരിചയ സമ്പന്നയായ വീനസിനെ അമേരിക്കയുടെ അപ്രശസ്തയായ സ്ലൊയേന്‍ സ്റ്റീഫന്‍സ് അട്ടിമറിച്ച് കലാശക്കളിക്ക് ടിക്കറ്റെടുത്തു.
അമേരിക്കയുടെ പതിനഞ്ചാം സീഡായ മാഡിസണ്‍ കീസാണ് കപ്പിനായുളള പേരാരാട്ടത്തില്‍ അണ്‍സീഡയ സ്റ്റീഫന്‍സിന്റെ എതിരാളി. ഇതാദ്യമായാണ് ഇരുവരും ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്.


പരിക്കിനെ തുടര്‍ന്ന് പതിനൊന്ന് മാസം കളിക്കളത്തിന് പുറത്തിരുന്ന സ്റ്റീഫന്‍സ് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് വീനസിനെ സെമിയില്‍ മുട്ടുകുത്തിച്ചത്. സ്‌കോര്‍ 6-1,0-6,7-5. പരിക്കില്‍ നിന്ന് മോചിതയായ സ്റ്റീഫന്‍സ് ജൂലൈയിലാണ് വീണ്ടു കളിക്കളത്തിലിറങ്ങിയത്.
മാഡിസണ്‍ സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കയുടെ കോകോ വാന്‍ഡേവീഗിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-1,6-2. മത്സരം അറുപത്തിയാറു മിനിറ്റ് നീണ്ടു.


2002നു ശേഷം ഇതാദ്യമായാണ് അമേരിക്കന്‍ താരങ്ങള്‍ യുഎസ് ഓപ്പണ്‍ വനിതാ ഫൈനലില്‍ മാറ്റുരയ്ക്കുന്നത്.2002 ല്‍ അമേരിക്കന്‍ സഹോദരിമാരായ വീനസും സെറീനയുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് സെറീന വീനസിനെ തകര്‍ത്ത് കിരീടം ചൂടി.
ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് സ്റ്റീഫന്‍സ് പറഞ്ഞു. നാല് ഡബ്‌ളിയു ടി എ ടെന്നീസ് ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ വിജയം നേടിയിട്ടുണ്ട്. 2015 ല്‍ വാഷിങ്ങ്ടണ്‍, കഴിഞ്ഞ വര്‍ഷം ഓക്‌ലന്‍ഡ്, അക്കാപുല്‍ക്കോ, ചാള്‍സ്റ്റണ്‍ ടൂര്‍ണമെന്റുകളില്‍ ജേത്രിയായി.

പുരുഷന്മാരുടെ സെമിയില്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയെ നേരിടും. റോജര്‍ ഫെഡററെ അട്ടിമറിച്ചാണ് ഡെല്‍ പൊട്രോ സെമിയിലെത്തിയത്.
2009ല്‍ യുഎസ് ഓപ്പണില്‍ ഡെല്‍പൊട്രോ നദാലിനെ തോല്‍പ്പിച്ചിരുന്നു. അന്ന് ഫൈനലില്‍ അഞ്ചു സെറ്റു നീണ്ട് പോരാട്ടത്തില്‍ ഫെഡററെയും വീഴ്ത്തി ഡെല്‍ പൊട്രോ കിരീടം നേടി.



Sharing is Caring