സോളാര്‍ തട്ടിപ്പ് കേസ്: പ്രതി ബിജു രാധാകൃഷ്ണന്‍ ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍


തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുന്ന വ്യക്തിയുമായ ബിജു രാധാകൃഷ്ണന്‍ ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍. മെഡിക്കല്‍ ബോര്‍ഡിനു നല്‍കുന്ന ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തതിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ബിജുവിനെ പരിശോധിച്ചിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും മെഡിക്കല്‍ ബോര്‍ഡിനു സമര്‍പ്പിച്ച 14 പേരുടെ പട്ടികയിലാണ് ബിജു രാധകൃഷ്ണനും ഇടം നേടിയത്.


സാധാരണ ഗതിയില്‍ വൃദ്ധര്‍, ഗുതുര രോഗം ബാധിച്ചവര്‍, അടിയന്തര ചികില്‍സ ആവശ്യമുള്ളവര്‍ എന്നിവരെ പരിശോധിക്കുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമാണ് മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം ജയില്‍ അധികൃതര്‍ തേടുന്നത്. സമീപത്തുള്ള ഗവ. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് സെന്‍ട്രല്‍ ജയിലുകളില്‍ മെഡിക്കല്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ ജയില്‍ ആശുപത്രിയിലെ ചികിത്സയില്‍ ആക്ഷേപം ഉന്നിയിക്കുന്ന സംഭവങ്ങളും മെഡിക്കല്‍ ബോര്‍ഡിനു മുമ്പില്‍ വരും. പലപ്പോഴും കേസുകള്‍ക്കു വേണ്ടി കോടതിയില്‍ എത്തുന്ന വേളയില്‍ തനിക്ക് മാരക രോഗമുണ്ടെന്ന് ബിജു രാധകൃഷ്ണന്‍ പരാതിപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്ന് ജയില്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പല തവണ പരിശോധന നടത്തിയിരുന്നു. പക്ഷേ ഒരിക്കല്‍ പോലും ഗുരുതരരോഗം കണ്ടെത്തിയില്ലെന്നു ജയില്‍ അധികൃതര്‍ പറയുന്നു.


മുമ്പ് വയറുവേദന, കാല്‍മുട്ടുവേദന എന്ന അസുഖങ്ങള്‍ക്കാണ് ബിജു ഡോക്ടര്‍മാരെ കണ്ടത്. ജയില്‍ അധികൃതര്‍ പറയുന്നത് സ്ഥിരമായി തനിക്ക് രോഗമുണ്ടെന്ന് പരാതിപ്പെടുന്നത് കൊണ്ടാണ് ബിജുവിനെ ഗുരുതര രോഗമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് എന്നാണ്. ശിക്ഷായിളവ് ഉള്‍പ്പെടെയുള്ള ജയില്‍ ആനുകൂല്യത്തിനു സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ പരിഗണിക്കരുതെന്ന ചട്ടം നിലവിലുണ്ട്.



Sharing is Caring