സെഞ്ചറിയുടെ തിളക്കത്തില്‍ കോലി, ലങ്കയ്ക്ക് ലക്ഷ്യം 550


ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് സെഞ്ചറി (103). രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷടത്തില്‍ 240 റണ്‍സ് നേടിയ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. 550 റണ്‍സാണ് ശ്രീലങ്കയ്ക്ക് വിജയ ലക്ഷ്യം.
ടെസ്റ്റ് ക്രിക്കറ്റിലെ 17ാം സെഞ്ചറിയാണ് കോലി ശ്രീലങ്കയ്‌ക്കെതിരെ നേടിയത്. കോലി സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉടനെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രഹാനെ 23 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്സില്‍ രണ്ടു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയുമാണ് പിറന്നത്. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും സെഞ്ചുറിയടിച്ചപ്പോള്‍ രഹാനെയും ഹാര്‍ദിക് പാണ്ഡ്യയും അര്‍ധശതകം നേടി.
ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്‌കോറായ 600 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ലങ്ക 291 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഉപുല്‍ തരംഗ, എയ്ഞ്ചലോ മാത്യൂസ്, ദില്‍റുവാന്‍ പെരേര എന്നിവരൊഴികെയുള്ള ലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ക്കൊന്നും പിടിച്ചു നില്‍ക്കാനായില്ല.
വാലറ്റക്കാര്‍ക്കൊപ്പം ഉജ്വലമായി ചെറുത്തുനിന്ന് 132 പന്തില്‍ നിന്ന് 92 റണ്‍സ് നേടിയ പെരേരയാണ് ടോപ് സ്‌കോറര്‍. എയ്ഞ്ചലോ മാത്യൂസ് 130 പന്തില്‍ നിന്ന് 83 ഉം ഉപുല്‍ തരംഗ 93 പന്തില്‍ നിന്ന് 64 ഉം റണ്‍സെടുത്തു.
ഓപ്പണര്‍ കരുണരത്‌നെ (2), ഗുണതിലക (16), മെന്‍ഡിസ് (0), ഡിക്ക്വെല്ല (8), ക്യാപ്റ്റന്‍ ഹെരാത്ത് (9), നുവാന്‍ പ്രദീപ് (10), കുമാര (2) എന്നിവര്‍ക്കൊന്നും രവീന്ദ്ര ജഡേജയും ഷമിയും നയിച്ച ഇന്ത്യന്‍ ബൗളിങ്ങിനെ ചെറുക്കാനായില്ല.




Sharing is Caring