സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ആര്‍എസ്‌എസ് ബോംബേറ്


സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിപി മോഹനന് നേരെ ആര്‍എസ്‌എസ് ബോംബാക്രമണം. രക്ഷപ്പെട്ടത് തലനാരിഴക്ക്.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.10നാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച്‌ കണാരന്‍ സ്മാരകമന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെ ബോംബേറുണ്ടായത്. കാറില്‍നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന ആറോളം വരുന്ന അക്രമിസംഘം ബോംബെറിയുകയായിരുന്നു.


സ്റ്റീല്‍ബോംബുകളില്‍ ഒന്ന് ഉഗ്രസ്ഫോടനത്തോടെ പൊട്ടി. മറ്റൊന്ന് ഓഫീസ് മുറ്റത്തുനിന്ന് കണ്ടെത്തി. രാത്രി ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ അക്രമമറിഞ്ഞ് അവിടെ പോയി തിരിച്ച്‌ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കയറുന്നതിനിടെയാണ് സെക്രട്ടറിക്ക് നേരെ അക്രമികള്‍ പിന്നില്‍നിന്ന് ബോംബെറിഞ്ഞത്.
എ കെ ജി ഹാളിന് പിറകുവശത്തുകൂടെയുള്ള ഇടവഴിയിലൂടെയാണ് അക്രമികള്‍ ഓഫീസ്് പരിസരത്തെത്തിയത്. അക്രമികള്‍ പി മോഹനന്റെ കാറിനെ പിന്തുടര്‍ന്ന് വരികയായിരുന്നു.


പി മോഹനന്‍ വരുന്നതും കാത്ത് പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഓഫീസിലുണ്ടായ പ്രവര്‍ത്തകര്‍ ഓടിവരുമ്ബോഴേക്കും അക്രമിസംഘം ഓടിരക്ഷപ്പെട്ടു.. താനടക്കമുള്ള പ്രവര്‍ത്തകരെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.
ബോംബ് സ്ക്വാഡ് ഉള്‍പ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ബാരിക്കേഡ് കെട്ടി. ബോംബിന്റെ ചീളുകള്‍ തെറിച്ച്‌ ഓഫീസിന് കേടുപാട് സംഭവിച്ചു.



Sharing is Caring