സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യഭിവാദ്യം അര്‍പ്പിച്ച് രാജ്യം


അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യഭിവാദ്യം അര്‍പ്പിച്ച് രാജ്യം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ആസ്ഥാനമായ എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ പാര്‍ട്ടി സഖാക്കള്‍, സോണിയ ഗാന്ധി, ശരത് പവാര്‍ അടക്കമുള്ള നേതാക്കള്‍ എന്തിമോപചാരം അര്‍പ്പിച്ചു.


ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം വിലപ്പായത്രയായി മെഡിക്കല്‍ പഠനത്തിനായി ഡല്‍ഹി എംയിസിന് കൈമാറും.രാവിലെ പത്തേ കാലോടെ വസന്ത് കുഞ്ചിലെ വസതിയില്‍ നിന്നും സീതറാം യെച്ചുരിയുടെ മൃതദേഹം, പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ആസ്ഥാനമായ എകെജി ഭവനിലേക്ക് എത്തിച്ചു.


മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന ഘടകങ്ങളും, വര്‍ഗ്ഗ ബഹുജന സംഘടനകളും ആദ്യം പ്രിയ സഖാവിന് യാത്രാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

കോണ്‍ഗ്രസ് നേതാകളായ സോണിയാ ഗാന്ധി, പി ചിദബരം, ജയറാം രമേഷ്, എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍, സമാജവാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്, ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് ദേശീയ നേതാക്കളുടെ വലിയ നിര തന്നെ യെച്ചൂരിയെ അവസാനമായി കാണാന്‍ എത്തി.നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാള്‍ അടക്കമുള്ള വിദേശ നേതാക്കളും പ്രതിനിധികളും യ്യെച്ചൂരിക്ക് ആദരം അര്‍പ്പിച്ചു. മുദ്രാവാക്യം മുഴക്കിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ പ്രവര്‍ത്തകര്‍ പ്രിയ സഖാവിന് വിട നല്‍കുന്നത്.

വൈകിട്ട് മൂന്ന് വരെ എ.കെ.ജി. ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറും. എ.കെ.ജി. ഭവനില്‍നിന്ന്, മുന്‍പ് സി.പി.ഐ എം. ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന അശോക റോഡിലെ 14 നമ്പര്‍ വസതിവരെ നേതാക്കള്‍ വിലാപയാത്രയായി മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിക്കും. അവിടെ നിന്ന് മൃതദേഹം എയിംസിന് കൈമാറാന്‍ ആണ് തീരുമാനം



Sharing is Caring