കൊവിഡ് ബാധിച്ച് യുപി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പതിനൊന്ന് എം.പിമാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കത്ത് നല്‍കി.
പത്രപ്രവർത്തക യൂണിയൻ തിങ്കളാഴ്ച കരിദിനം ആചരിക്കും. ആശുപത്രി കിടക്കയില്‍ ചങ്ങലയില്‍ പൂട്ടിയ നിലയിലാണ് സിദ്ധിഖ് കാപ്പനുള്ളത്. യുഎപിഎ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ്.
എന്നാല്‍ കാപ്പന് വിദഗ്ദ ചികിത്സ നല്‍കുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടല്‍. കാപ്പന് മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്ന് കാണിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിണറായി വിജയന്‍ കത്ത് നല്‍കി.
ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാപ്പന്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ച ആശങ്കകളെകുറിച്ചും കത്തില്‍ പറയുന്നു.
FLASHNEWS