സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കുന്ന വിവരാപഗ്രഥന കേന്ദ്രം വരുന്നു


ന്യൂഡല്‍ഹി: വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ വിവരാപഗ്രഥന സംവിധാനം വരുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സര്‍വ്വീസസ് ഇന്‍കോര്‍പ്പറേറ്റഡും സംയോജിപ്പിച്ചാണ് വിവരങ്ങള്‍ അപഗ്രഥിക്കാനും പങ്കുവയ്ക്കാനുമായി പുതിയ സംവിധാനം രൂപകല്‍പ്പന ചെയ്യുന്നത്.


പല സര്‍ക്കാര്‍ വകുപ്പുകളുടെയും പദ്ധതി നടത്തിപ്പിനും അവ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ഇത് സഹായകമാകും. വിവിധ വകുപ്പുകളില്‍ വ്യാപിച്ചു കിടക്കുന്ന ഒരു പദ്ധതിയില്‍ പാളിച്ചകള്‍ സംഭവിച്ചാല്‍, ഫണ്ട് വിനിയോഗത്തില്‍ എന്തെങ്കിലും കാലതാമസമുണ്ടായാല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത് കണ്ടെത്താന്‍ സാധിക്കും.
എന്‍ഐസിഎസ്‌ഐയുടെ ഭാഗത്തു നിന്നാണ് ഇത്തരത്തില്‍ ഒരു ആശയം ആദ്യമുണ്ടാകുന്നത്. അവര്‍ തന്നെ പ്രാരംഭ ഘട്ടത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മാനവ വിഭവശേഷിയും മറ്റ്‌ ഉപകരണങ്ങളും നല്‍കി. സ്ഥാപനത്തിന്റെ ആസ്ഥാനത്ത് തന്നെ 11 അംഗ സംഘത്തെ ഇതിനായി നിയോഗിക്കുകയും ആദ്യ ഘട്ട ജോലികള്‍ ആരംഭിക്കുകയും ചെയ്തു. പദ്ധതി വളരുന്നതിനനുസരിച്ച്‌ ഓരോ വകുപ്പുകളും ആവശ്യമായ പണം നല്‍കണമെന്നാണ് തീരുമാനം.


പിഡബ്ല്യുസി അടക്കമുള്ള മറ്റാളുകള്‍ ഡേറ്റകള്‍ അപഗ്രഥിക്കുന്നതിനുള്ള സാങ്കേതിക വിദഗ്ധരെ നല്‍കും. രാമ ഹരിനാഥാണ് പുതിയ സെന്ററിന്റെ തലവന്‍. പല വകുപ്പുകള്‍ക്കും അവര്‍ ശേഖരിച്ച ഡേറ്റ വേണ്ട വിധം അപഗ്രഥിക്കാനുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാം ഒരുമിച്ച്‌ പരിഹാരം കാണാവുന്ന തരത്തിലുള്ള ഒന്നാണ് പദ്ധതി.



Sharing is Caring