സര്‍ക്കാര്‍ പ്രസ്സില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ പരിശോധന. ഉദ്യോഗസ്ഥരോടൊപ്പം രാവിലെയാണ് പിണറായി പ്രസിലെത്തിയത്. സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള പ്രസ്സും പരിസരവും മുഖ്യമന്ത്രി നടന്നു കണ്ടു.
പ്രസ് പുരാവസ്തുക്കളുടെ ശേഖരമായി മാറിയിരിക്കുകയാണെന്ന് സന്ദർശനശേഷം മാദ്ധ്യമങ്ങളോട് പിണറായി പറഞ്ഞു. ഉപയോഗമില്ലാത്ത ഒട്ടനവധി വസ്തുക്കൾ ഇവിടെ കെട്ടിക്കിടപ്പുണ്ട്. അവയെല്ലാം നീക്കം ചെയ്യാൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.ബൈന്‍ഡിംഗില്‍ ആധുനിക വത്കരണം സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പ് ജീവനക്കാര്‍ക്ക് നല്‍കിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങളടക്കം ഇവിടെ അച്ചടിക്കായി എത്തിക്കാറുണ്ട്. എന്നാൽ, ഒരു ലക്ഷം കോപ്പികൾ അച്ചടിക്കുമ്പോൾ പതിനായിരം മാത്രമാകും വകുപ്പുകൾ കൊണ്ടു പോകുന്നത്. ശേഷിക്കുന്നവ അവിടെ കൂട്ടിയിട്ടിരിക്കും. ഇനിമുതൽ ഇത് അതത് വകുപ്പിന്റെ ഉത്തരവാദിത്തമായി കണക്കാക്കും.
എടുത്തുകൊണ്ടുപോകാത്തവ നശിപ്പിക്കേണ്ടിവന്നാൽ അതിന്റെ ചെലവ് ഉൾപ്പെടെ ബന്ധപ്പെട്ടവകുപ്പുകളിൽ നിന്ന് ഈടാക്കും. അച്ചടിക്കാൻ ഓർഡർ നൽകിയതത്രയും എടുത്തു കൊണ്ടുപോകേണ്ട ബാദ്ധ്യതയും വകുപ്പുകൾക്കുണ്ടെന്നും പിണറായി പറഞ്ഞു.
.