കൊച്ചി: സംസ്ഥാനത്ത് വീണ്ടുമൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടന്നു .തൃപ്തിയും ഹൃതിക്കുമാണ് വിവാഹബന്ധം ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ രണ്ടാമത്തെ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹമാണ് തൃപ്തി-ഹൃതിക് ദമ്ബതികളുടേത്.സംസ്ഥാനത്ത് ആദ്യമായി നടന്ന വിവാഹമായിരുന്നു സൂര്യയുടെയും ഇഷാന്റേയും.ആ വിവാഹം ഏറെ പ്രോത്സാഹനങ്ങളും ഒപ്പം വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
കൊച്ചിയിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ താലികെട്ട്, ശേഷം സ്വകാര്യ ഹോട്ടലില്‍ വെച്ച് വിവാഹ സത്കാരവും നടന്നു. ‘ഈ ലോകത്ത് എല്ലാം തികഞ്ഞ എത്ര പേരുണ്ട്? ദൈവം എന്തെങ്കിലും പരിമിതികള്‍ കല്പിച്ചവരും കൂട്ടത്തിൽ കാണില്ലേ. അതു കൊണ്ട് എന്റെ കുറവ് അവനും അവന്റെ കുറവ് ഞാനും അങ്ങ് അംഗീകരിച്ചു ജീവിക്കും . ഇനി അവനുണ്ടാകും എനിക്കൊപ്പം……എന്റെ നല്ലപാതിയായി’, തൃപ്തി പറയുന്നു.
‘കൊച്ചിയില്‍ എന്റെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം നടക്കുന്നതിനിടയിലാണ് ഹൃതിക്കിനെ പരിചയപ്പെടുന്നത്. പുള്ളിക്കാരനാണ് പ്രണയം ആദ്യം തുറന്നു പറഞ്ഞത്. അന്ന് സ്‌നേഹത്തോടെ തന്നെ ആ പ്രണയാഭ്യാര്‍ത്ഥന ഞാൻ വേണ്ടെന്നു വച്ചു. സംരംഭക എന്ന നിലയില്‍ വേരുറപ്പിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
പക്ഷേ ഒരു കൂട്ടില്ലാതെ ബിസിനസ് മാത്രം തലയിലേറ്റി എത്രകാലം പോകും എന്ന ചിന്ത വന്നു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഒത്തിരി നിര്‍ബന്ധിച്ചു. വിവാഹിതയാകാന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. ഒന്നും ആലോചിച്ചില്ല കണ്ണുംപൂട്ടി ഹൃതികിന്റെ പ്രണയം ഞാന്‍ സ്വീകരിച്ചു’, തൃപ്തി പറയുന്നു. ‘ഈ നാട്ടില്‍ അന്തസോടെ തന്നെ ജീവിക്കും. തങ്ങളെ അച്ഛനെന്നും അമ്മയെന്നും വിളിക്കാന്‍ രണ്ട് കുട്ടികളെ ദത്തെടുക്കും’, ഉറച്ച നിലപാട് തൃപ്തി വ്യക്തമാക്കി.