വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 19.4 ഓവറിൽ 138 റൺസിന് എല്ലാവരും പുറത്തതായി. വെസ്റ്റിൻഡീസിന് വേണ്ടി ഇടംകയ്യൻ ഫാസ്റ്റ് ബൗളർ ഒബൈദ് മക്കോയ് 6 വിക്കറ്റ് വീഴ്ത്തി. ജേസൺ ഹോൾഡർ രണ്ടും അകീൽ ഹൊസൈൻ, അൻസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റും നേടി. 31 പന്തിൽ 31 റൺസുമായി ഹാര്‍ദിക് പാണ്ഡ്യയും, 30 പന്തിൽ 27 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ഇന്ത്യൻ ബാറ്റർമാരിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. ഒബേഡ് മക്കോയിയുടെ പന്തില്‍ അക്കീല്‍ ഹൊസൈന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. ആദ്യ മത്സരത്തില്‍ തിളങ്ങിയ രവി ബിഷ്ണോയിക്ക് നേരിയ പരുക്കുള്ളതിനാല്‍ പേസര്‍ ആവേശ് ഖാന്‍ ഇന്ത്യയുടെ അന്തിമ ഇളവനിലെത്തി.
ആദ്യ മത്സരം കളിച്ച ടീമില്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. കീമോ പോളും ഷെമ്രാ ബ്രൂക്സും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ഒഡീന്‍ സ്മിത്തും ഡെവോണ്‍ തോമസും വിന്‍ഡീസിന്‍റെ അന്തിമ ഇലവനിലെത്തി.