വെഞ്ഞാറമൂട് ഇരട്ടക്കൊലപാതത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക സംഘം അന്വേഷണം
ഊർജ്ജിതമാക്കി. അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരടക്കമുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവം നടന്ന തേമ്പാമൂട് മേഖലയിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവങ്ങളെക്കുറിച്ചും പരിശോധന നടക്കുന്നുണ്ട്. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ പേരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തും.സംഭവത്തിലെ ഗൂഡാലോചന അടക്കമുള്ള കാര്യങ്ങളിലും അന്വേഷണം തുടരുകയാണ്.
ഒളിവിലുള്ള പ്രതിയായ ഐഎൻടിയുസി പ്രവർത്തകൻ ഉണ്ണിയുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമായിരിക്കും മുഖ്യ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകുക.