നൂറോളം വൻകിട വ്യവസായികളുടെ 700 കോടിയോളം രൂപയുടെ കിട്ടാക്കടം എസ് ബി ഐ എഴുതി തള്ളി. ഇവരിൽ 63 പേരുടെ വായ്പ പൂർണമായും 31 പേരുടെ വായ്പ ഭാഗികമായും മറ്റ് ആറു പേരുടെ വായ്പ നിഷ്ക്രിയ ആസ്തിയുമായി ഒഴിവാക്കി. ജൂലൈ 30 വരെയുള്ള കണക്കു പ്രകാരമാണ് വായ്പ എഴുതി തള്ളിയത്.
കള്ളപ്പണം കണ്ടെടുക്കാനെന്ന പേരില്‍ രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് കോടികള്‍ എഴുതി തള്ളിയ വാര്‍ത്ത പുറത്തു വരുന്നത്.
മനപൂര്‍വ്വം കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലെ ഒന്നാമതായിരുന്ന കിങ്ഫിഷറിന്റെ 1,201 കോടി രൂപയുടെ കണക്ക് മാത്രമെ ബാങ്ക് ബാലന്‍സ്ഷീറ്റില്‍ കാണിച്ചിട്ടുള്ളു. കെ.എസ്.ഓയില്‍ (596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് (526കോടി), ജി.ഇ.ടി പവര്‍(400 കോടി), സായി ഇന്‍ഫോ സിസ്റ്റം (376 കോടി) എന്നിവരാണ് എഴുതി തള്ളിയവരുടെ പട്ടികയിൽ മുന്പന്തിയിലുള്ളത്.